ഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്താൻ കൗണ്ടിങ് ഏജന്റുമാർക്കുള്ള ചാർട്ട് പുറത്തുവിട്ട് രാജ്യസഭ എം.പി.യും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മെഷീൻ തുറന്ന സമയം ജൂൺ നാലിന് തന്നെയാണെന്ന് ഉറപ്പുവരുത്താൻ എങ്ങനെ ഈ ചാർട്ട് ഉപയോഗിക്കാമെന്നും കപിൽ സിബൽ ഞായറാഴ്ച പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. കൺട്രോൾ യൂണിറ്റിന്റെ സീരിയിൽ നമ്പറും ബാലറ്റ് യൂണിറ്റിന്റെ സീരിയൽ നമ്പരും വി.വി.പാറ്റ് ഐ.ഡി.യും ഉപയോഗിച്ച് വോട്ടിങ് യന്ത്രം തുറക്കുന്നത് ജൂൺ നാലിന് തന്നെയെന്ന് ഉറപ്പാക്കണം. ഈ സമയത്തിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ വോട്ടിങ് യന്ത്രം മുൻപ് തുറന്നിട്ടുണ്ടെന്നാണ് അർഥം.
എല്ലാ കണക്കുകളും ഒത്തു നോക്കിയിട്ടാകണം റിസൾട്ട് ബട്ടൺ അമർത്തേണ്ടത്. പരിശോധന കഴിയാതെ റിസൾട്ട് ബട്ടൺ അമർത്തരുത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും കൗണ്ടിങ് ഏജന്റുമാരും ഇക്കാര്യങ്ങൾ പാലിക്കണമെന്നും കൃത്രിമത്വം നടന്നിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും കപിൽ സിബൽ പറഞ്ഞു. ഇലക്‌ട്രോണിക് യന്ത്രത്തിൽ വോട്ട് ചെയ്ത സമയവും മറ്റും അടങ്ങുന്ന സുപ്രധാന വിവരങ്ങൾ ചുരുങ്ങിയത് മൂന്ന് വർഷത്തേക്കെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദേശം നൽകണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടിരുന്നു.