തിരുവല്ല : ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സില്‍ നിര്‍ത്തിവെച്ച മദ്യ നിര്‍മ്മാണം പുനരാരംഭിക്കാന്‍ നടപടിയായി. മൂന്നു ദിവസത്തെ പ്രവര്‍ത്തന സ്തംഭനത്തിനു ശേഷമാണ് മദ്യ നിര്‍മ്മാണം പുനരാരംഭിക്കുന്നത്. സ്പിരിറ്റ് മോഷണക്കേസില്‍ പ്രതികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവിലായതോടെയാണ് കേരളത്തിലെ മദ്യപര്‍ക്കിടയിലെ പ്രിയങ്കരമായ ജവാന്‍ റമ്മിന്റെ നിര്‍മ്മാണം നിലച്ചത്. ഒരു ദിവസത്തെ ബോട്ടിലിങിനുളള മദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്.
തിരുവനന്തപുരം റീജണല്‍ ലാബില്‍ നിന്നുളള പരിശോധനാ ഫലം അനുകൂലമായതിനാല്‍ ജോലികള്‍ ഇന്ന് തന്നെ പുനരാരംഭിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എം ഡി – യോഗേഷ് ഗുപ്ത പറഞ്ഞു. പ്രൊഡക്ഷന്‍ ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്ത് നിന്നും വിരമിച്ച ജോര്‍ജ്ജ് ഫിലിപ്പിനായിരിക്കും താല്‍ക്കാലിക ചുമതല. മദ്യ ബ്രാന്‍ഡായ ജാവന്റെ നിര്‍മ്മാണത്തിലുള്ള മുന്‍പരിചയം കണക്കിലെടുത്താണ് അദ്ദേഹത്തിന് ചുമതല നല്‍കാന്‍ ധാരണയായത്. കോര്‍പ്പറേഷന്‍ ഫിനാന്‍സ് മാനേജരുടെ സാന്നിധ്യത്തിലാകും അദ്ദേഹം ചുമതല ഏറ്റെടുക്കുക.
സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ അരുണ്‍കുമാര്‍, ടാങ്കര്‍ ലോറി ഡ്രൈവര്‍ന്മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവരെ ഇന്ന് കസ്റ്റഡിയില്‍ കിട്ടുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അങ്ങനെയെങ്കില്‍ മധ്യപ്രദേശിലെത്തിച്ച് തെളിവെടുക്കുന്നതടക്കം നടപടികള്‍ ഈയാഴ്ച ഉണ്ടാകും. സ്പിരിറ്റ് എത്തിക്കുന്നതിനു കരാര്‍ ഏറ്റെടുത്ത സ്വകാര്യ സ്ഥാപന ഉടമ, ടാങ്കര്‍ ലോറി ഉടമ എന്നവരെ തുടര്‍ച്ചയായ രണ്ടാം ദിവസവും പുളിക്കീഴ് പോലീസ് ചോദ്യം ചെയ്തു. തട്ടിപ്പില്‍ ഇരുവരുടെയും പങ്ക് സംശയിക്കത്തക്ക സാഹചര്യം ഇല്ലെന്നാണ് സൂചന.
റിമാന്‍ഡില്‍ കഴിയുന്ന പ്രതി അരുണ്‍ കുമാര്‍ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് സ്പിരിറ്റ് ക്രമക്കേട് എന്നാണ് സൂചന. കുറച്ചുകാലമായി ഇവര്‍ ഇതിലൂടെ കോടികളുടെ നേട്ടമുണ്ടാക്കിയതായി സൂചനയുണ്ട്. മധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവര്‍മാരും ചേര്‍ന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അന്‍പത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പിനിക്ക് തന്നെ വില്‍ക്കുകയായിരുന്നു. ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മ്മിക്കുന്നതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പിനിക്ക് നല്‍കിയിരുന്നു.
ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു. പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം.