തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി അറിയിച്ചു. മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എല്ലാം തയ്യാറായിക്കഴിഞ്ഞു. അതുപോലെ സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയ്യാറായിക്കഴിഞ്ഞു. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർത്ഥികൾക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്. വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.