ദില്ലി : ഗോശാലകളില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന ആരോപണത്തില്‍ ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിക്കെതിരെ 100 കോടിയുടെ മാനനഷ്ട നോട്ടീസ് നല്‍കി ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ). മനേക ഗാന്ധിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാരഹിതവും ദുരുദ്ദേശപരവുമാണെന്നും ലോകമെമ്പാടുമുള്ള ഭക്തരെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചുവെന്നും വ്യക്തമാക്കിയാണ് ഇസ്കോണ്‍ 100 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനേക ഗാന്ധിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചശേഷം ആരോപണം തള്ളി കളഞ്ഞ് മാപ്പു പറഞ്ഞില്ലെങ്കില്‍ 100 കോടിയുടെ മാനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് ഇസ്കോണ്‍ അധികൃതര്‍ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ ഇസ്‌കോണിന്‍റെ അനന്ത്പൂർ ഗോശാല സന്ദർശിച്ചപ്പോള്‍ അവിടെ കറവ വറ്റിയ ഒറ്റ പശുപോലും ഇല്ലായിരുന്നുവെന്നും ഇസ്കോണിന്റെ ഗോശാലകളിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണെന്നുമായിരുന്നു മനേക ഗാന്ധിയുടെ ആരോപണം. ഇസ്കോൺ രാജ്യത്തോട് ചെയ്യുന്നത് വലിയ ചതിയാണെന്നും ഇവർ ആരോപിച്ചിരുന്നു. ഗോശാലകൾ പരിപാലിക്കാന്‍ ഭൂമി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയ ശേഷമാണ് രാജ്യത്തെ വഞ്ചിക്കുന്നതെന്നും മനേക ഗാന്ധി കുറ്റപ്പെടുത്തി. മനേക ഗാന്ധി ഇസ്കോണിനെതിരെ ആരോപണമുന്നയിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ ആരോപണങ്ങള്‍ തള്ളി ഇസ്കോണ്‍ രംഗത്തെത്തിയിരുന്നു. മനേക ഗാന്ധിയുടെ ആരോപണം തെളിവില്ലാത്തതും വ്യാജവുമാണെന്നുമായിരുന്നു ഇസ്കോൺ വിശദീകരിച്ചത്.