വാഷിങ്ടൺ: രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കാൻ നടപടികളുമായി അമേരിക്കൻ സർക്കാർ. അമേരിക്കക്കാരെ വിവാഹം കഴിക്കാനും കൂടുതൽ കുട്ടികളുണ്ടാകാനും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നിർദേശങ്ങളാണ് വൈറ്റ് ഹൗസ് മുന്നോട്ടുവെക്കുന്നത്. ജനസംഖ്യാ വളർച്ച വർദ്ധിപ്പിക്കുന്നതിന് പ്രചാരണം നടത്തുന്ന പ്രോനറ്റലിസ്റ്റ് പ്രസ്ഥാനവുമായി യോജിച്ച് നയ വക്താക്കളുമായും യാഥാസ്ഥിതിക ഗ്രൂപ്പുകളുമായും വൈറ്റ് ഹൗസ് വക്താക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസവശേഷം ഓരോ അമേരിക്കൻ സ്ത്രീകൾക്കും 5,000 യുഎസ് ഡോളർ (4.26 ലക്ഷം രൂപ) ബേബി ബോണസ്, കുട്ടികളുടെ നികുതി ആനുകൂല്യങ്ങൾ വർധിപ്പിക്കൽ, അണ്ഡോത്പാദനവും പ്രത്യുൽപാദന സമയവും മനസ്സിലാക്കാൻ സ്ത്രീകളെ സഹായിക്കുന്ന ആർത്തവചക്ര വിദ്യാഭ്യാസ പരിപാടികൾ എന്നിവയാണ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ.
ഫെഡറൽ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് പ്രോഗ്രാമിലെ 30 ശതമാനം സ്ഥാനങ്ങൾ വിവാഹിതരോ കുട്ടികളുള്ളവരോ ആയ അപേക്ഷകർക്കായി സംവരണം ചെയ്യുമെന്ന മറ്റൊരു നിർദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ശതകോടീശ്വരൻ എലോൺ മസ്‌കും ഉൾപ്പെടെയുള്ള സർക്കാരിന്റെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്നവർ ജനനനിരക്ക് പ്രശ്‌നങ്ങൾ ഭരണകൂടത്തിന്റെ ദീർഘകാല അജണ്ടയുടെ ഭാഗമാക്കാൻ താൽപ്പര്യപ്പെടുന്നവരാണ്.