റോം: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വത്തിക്കാനിൽ നിന്ന് നാല് കീലോ മീറ്റർ അകലെയുള്ള സെന്റ് മേരി മേജർ ബസിലിക്കയിലാണ് പാപ്പക്ക് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. ലോകനേതാക്കളുൾപ്പടെ ലക്ഷക്കണക്കിനാളുകളാണ് സംസ്കാര ചടങ്ങിനായി എത്തിയത്. കര്‍ദിനാള്‍ കോളേജിന്റെ ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ യാണ് ദിവ്യബലിക്ക് നേതൃത്വം നൽകിയത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം മാർപാപ്പയുടെ മൃതദേഹമുള്ള പെട്ടി സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും കൊണ്ടുപോയി.
വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരുന്നു മേരി മേജർ ബസിലിക്ക. വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നു. റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടാകണം തനിക്ക് ശവകുടീരമൊരുക്കേണ്ടതെന്ന് പാപ്പ നേരത്തെ എഴുതിയിരുന്നു. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു.