പത്തനംതിട്ട: പുതിയ വീടിനു കതകുകളും ജനലുകളും പണിത ആശാരി 2,62,000/- രൂപ ഹർജികാരന് നല്കണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. റാന്നി ഉന്നക്കാവ് തൂലാമണ്ണിൽ വീട്ടിൽ ജോബിൻ ജോസ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ കൊടുത്ത അന്യായത്തിലാണ് ഈ ഉത്തര വുണ്ടായത്. ഹർജികക്ഷി 2021 ൽ കോയിപ്രം വില്ലജിൽ പണിതുകൊണ്ടിരുന്ന വീടിന്റെ കതകുകളും ജനലുകളും മറ്റും പണിയുന്നതിനുവേണ്ടി കോട്ടയം കടയിനിക്കാട് പഞ്ചായത്തിൽ പുതുപറമ്പിൽ വീട്ടിൽ ജയൻ പി. എസിനെ ഏൽപ്പിച്ചിരുന്നു. സ്ഥലത്തില്ലായിരുന്ന ഹർജികക്ഷി പണിയേണ്ട മോഡലുകളും മറ്റും പറഞ്ഞ് എതിർകക്ഷിയെ മനസ്സിലാക്കിയിരുന്നു. 1,52,000/- രൂപ പലപ്പോഴായി എതിർകക്ഷിയ്ക്ക് ഹർജികക്ഷി കൊടുത്തിരുന്നു. തേക്കും പ്ലാവും ഉപയോഗിച്ചുകൊണ്ട് കതകുകളും ജനലുകളും പണിയണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ എതിർകക്ഷിയായ ജയൻ മൂപ്പെത്താത്ത പ്ലാവും മറ്റു തടികളും ഉപയോഗിച്ചുകൊണ്ട് പണി ചെയ്തതിനാൽ കതകുകളും ജനലുകളും മറ്റും വളയുകയും വിടവുകൾ വീഴുകയും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആകുകയും ചെയ്‌തു. ഗൃഹപ്രവേശനത്തിനായി ഹർജി കക്ഷി വീട്ടിലെത്തിയപ്പോൾ കണ്ടത് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നിർമ്മിച്ചിരിക്കുന്ന കതകുകളും ജനലുകളുമാണ്.
പുതിയ ജനലുകളും കതകുകളും പണിതതിനുശേഷമാണ് ഹർജികക്ഷി ഗൃഹപ്രവേശനം നടത്തിയത്. എതിർകക്ഷി വാങ്ങിയ 1,52,000/- രൂപാ ഹർജികക്ഷിയ്ക്ക് തിരികെ നൽകികൊള്ളാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും നാളിതുവരെയായിട്ടും ലഭിക്കാത്തതുകൊണ്ടാണ് ഹർജികക്ഷി അന്യായം കമ്മീഷനിൽ ഫയൽചെയ്‌തത്. കമ്മീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയക്കുകയും ഇരുകൂട്ടരും അവരുടെ തെളിവുകൾ കമ്മീഷനിൽ ഹാജരാക്കുകയും ചെയ്‌തു. 1,52,000/- രൂപ വാങ്ങിയിട്ടും മോശപ്പെട്ട തടികൾ ഉപയോഗിച്ച് കതകുകളും ജനലുകളും പണിതതുകൊണ്ടാണ് കതകുകളും ജനലുകളും വളയാനും വിഘടിച്ചുമാറാനും കാരണമായതെന്ന് കമ്മീഷൻ കണ്ടെത്തുകയാണ് ചെയ്‌തത്. ആശാരി ഗുരുതരമായ പിഴവാണ് കാണിച്ചെതെന്ന് കമ്മീഷൻ വിലയിരുത്തി. അതിൻപ്രകാരം ഹർജികക്ഷിയോട് വാങ്ങിയ 1,52,000/- രൂപയും 1,00,000/- നഷ്ട പരിഹാരമായും, 10,000/- രൂപ കോടതി ചെലവും ചേർത്ത് 2,62,000/- രൂപാ ഹർജികക്ഷിയ്ക്ക് എതിർകക്ഷി നൽകാൻ കമ്മീഷൻ ഉത്തരവിടുകയും ചെയ്തു. കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.