ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത തകർച്ചയിൽ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഐഐടി പ്രൊഫസർ കെ.ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സമിതി സ്ഥലങ്ങൾ സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. അതിനിടെ മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നതിൽ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇന്നലെ സ്ഥലം സന്ദർശിച്ച സംഘം രേഖകൾ കൂടി പരിശോധിച്ച ശേഷമാകും റിപ്പോർട്ട് നൽകുക. നിലവിലെ നിർമാണ രീതിമാറ്റി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിനിടെ സംസ്ഥാനത്തെ ദേശീയപാതയിലെ നിർമ്മാണ അപാകതകൾ സംബന്ധിച്ച് ജനപ്രതിനിധികൾ നേരത്തെതന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തതാണ് തകർച്ചയിലേക്ക് നയിച്ചതെന്ന് ആരോപണം. എം.കെ രാഘവന്‍ എം പി 2024 ജൂലൈയില്‍ പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്കിയിരുന്നു. കൂരിയാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നിർമാണത്തിലെ അശാസ്ത്രീയതയാണ് അന്ന് ചൂണ്ടിക്കാട്ടിയത്. നിയമസഭയിലും ജില്ലാ വികസന സമിതി യോഗത്തിലും എംഎല്‍എമാർ വിഷയം ഉന്നയിച്ചെങ്കിലും പരിശോധിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും ഉറപ്പു നല്കുകയല്ലാതെ നടപടികളിലേക്ക് കടന്നില്ല.