കോന്നി : അരുവാപ്പുലം – ഐരവൺ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് ജോലികൾ ആരംഭിച്ചിരുന്നു. 12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്. അതിവേഗത്തിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. പാലത്തിന്റെ അരുവാപ്പുലം ഭാഗത്തുള്ള മൂന്നു തൂണുകൾക്ക് മുകളിലാണ് സ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായത്. പാലത്തിന്റെ മുഴുവൻ തൂണുകളുടെയും നിർമ്മാണ പ്രവർത്തികൾ പൂർണമായും പൂർത്തിയായിട്ടുണ്ട്. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സ്പാനുകളുമാണുള്ളത്. ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സ്പാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്.
നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് പോസ്റ്റ് ടെൻഷൻഡ് പിഎസ്‌സി ഗിർഡർ രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് ആർസിസി സ്ലാബ് ഇന്റഗ്രേറ്റെഡ് വിത്ത് സബ്സ്ട്രക്ചർ രൂപകൽപ്പനയുമാണ് സ്വീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി. എം. & ബി. സി. ഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി ഒന്നര വർഷമാണ്.
പാലത്തിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി സർക്കാർ 4(1) നോട്ടിഫിക്കേഷൻ ഗസറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഭൂ ഉടമകൾക്ക് നഷ്ട പരിഹാരത്തുക നൽകുന്നതുമായി ബന്ധപ്പെട്ട് 2025 ജനുവരി 13ന് വസ്തു ഉടമകളുടെ പബ്ലിക് ഹിയറിങ് അരുവാപ്പുലം പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് നടന്നിരുന്നു.