ആലപ്പുഴ: താൻ നേരിട്ടത് ക്രൂരമർദനമെന്ന് പൂച്ചാക്കലിൽ മർദനമേറ്റ ദളിത് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തലയ്ക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചെന്നും കുനിച്ച് നിർത്തി അടിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തി. സിപിഎം പ്രവർത്തകൻ ഷൈജു വസ്ത്രം വലിച്ചഴിക്കാനും ശ്രമിച്ചു. സംഭവം നടക്കുന്ന സമയം വിളിച്ചിട്ടും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്നും തന്റെ മൊഴിയെടുക്കാൻ വൈകിയെന്നും 19കാരി മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു. തനിക്കെതിരെയുള്ളത് വ്യാജപരാതിയാണെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടി. താന്‍ ആരെയും മര്‍ദിച്ചിട്ടില്ല. തന്നെയാണ് ക്രൂരമായി മര്‍ദിച്ചത്.
കഴിഞ്ഞ ദിവസമാണ് പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിൽ 19കാരിയായ ദളിത് പെൺകുട്ടിക്ക് ക്രൂരമർദനം ഏറ്റത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണ് മർദിച്ചതെന്ന് യുവതിയുടെ പരാതി. സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് പെൺകുട്ടിയെ തൈക്കാട്ടുശ്ശേരി സ്വദേശി ഷൈജു റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചത്. ഷൈജുവിനും സഹോദരനുമെതിരെ പൊലീസ് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അടിവയറ്റിൽ മർദനമേറ്റതിനാൽ മൂത്രമൊഴിക്കാൻ പോലും പ്രയാസമാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതുപോലെ ഒരവസ്ഥ ഒരു പെൺകുട്ടിക്കും വരരുത്. അനിയന്മാരെ മർദിക്കുന്നത് കണ്ട് ചെന്ന് ചോദിച്ചതിനാണ് ഇങ്ങനെ മര്‍ദിച്ചത്.
സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകും. എന്‍റെ ഡ്രസ് വരെ വലിച്ചു പറിച്ചു. ശരീരമാസകലം വേദനയാണ്. ജാതി പറഞ്ഞുകൊണ്ടാണ് അടിച്ചതെന്നും പെണ്‍കുട്ടി വിശദമാക്കി. ഷൈജുവിനും സഹോദരനുമെതിരെ പോലീസ് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നടുറോഡിൽ നടന്ന കൂട്ടത്തല്ലിൽ ഇരുവിഭാഗത്തിലെ ആളുകൾക്കും പരിക്കേറ്റിരുന്നു. അതിനാൽ ഇരു വിഭാഗത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മർദന മേറ്റ പെൺകുട്ടിയും മർദിച്ച ഷൈജുവും ഉൾപ്പടെ ആറു പേരും കണ്ടാലറിയാവുന്നവരുമാണ് കൂട്ടത്തല്ല് കേസിലെ പ്രതികൾ. പെൺകുട്ടിക്കും സഹോദരങ്ങൾക്കുമെതിരെ ഷൈജുവും പരാതി നൽകിയിട്ടുണ്ട്.