കൽക്കട്ട : അയോധ്യയിലെ പ്രാണപ്രതിഷ്ഠ ദിവസം പ്രഖ്യാപിച്ചിട്ടുള്ള മമതാ ബാനർജിയുടെ റാലി തടയാതെ കൽക്കട്ട ഹൈക്കോടതി. റാലി തടയണം എന്ന് ആവശ്യപ്പെട്ടുള്ള സുവെന്തു അധികാരിയുടെ ഹർജി തള്ളി. മമത ബാനർജി പ്രഖ്യാപിച്ച സംപ്രിതി സർവ മത ഐക്യ റാലിക്ക് എതിരായ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഹർജിയിലെ ആവശ്യങ്ങൾ പ്രസക്തമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുവേന്ദു അധികാരി സമർപ്പിച്ച ഹർജി നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. രാമക്ഷേത്രത്തിന് എതിരല്ലെന്ന് തമിഴ് നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഇന്ന് വ്യക്തമാക്കി. വിശ്വാസത്തിനും ആചാരത്തിനും ഡിഎംകെ എതിരല്ല. എന്നാൽ പള്ളി പൊളിച്ച് ക്ഷേത്രം നിർമിച്ചതിനെയാണ് എതിർക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ഉള്ള പ്രധാന ചടങ്ങുകൾക്ക് ഇന്ന് തുടക്കമായി. ഗണേശ പുജയോടെ ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രത്തിന്റെ വാസ്തപുജ നൂറുകണക്കിന് സന്യാസിമാരുടെ കാർമികത്വത്തിൽ നടന്നു. അംബികാ, വരുണ, മാത്രിക പൂജകളും ക്ഷേത്രത്തിൽ പൂർത്തിയായി. രാം ലല്ല എത്തിച്ച സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ സുരക്ഷ സിആർപിഎഫ് കൂടുതൽ ശക്തമാക്കി. അയോധ്യ യിലേക്കുള്ള തീർത്ഥാടക പ്രവാഹം ഇന്നും തുടരുകയാണ്. ക്ഷേത്ര ഉദ്ഘാടനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഉത്തർപ്രദേശിൽ നേതാക്കളുടെ കൂട്ടക്കൊഴിച്ചിൽ ഭീതിയിൽ ആണ് കോൺഗ്രസ്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഈ സാഹചര്യത്തിൽ ദേശീയ നേതൃത്വം ആശയ വിനിമയം ആരംഭിച്ചതായാണ് വിവരം.