ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ലൈംഗിക പരാതിയിൽ കുറ്റാരോപിതനുമായ ബ്രിജ് ഭൂഷൻ ശരൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന ഖാപ് മഹാ പഞ്ചായത്തിൽ ആയിരിക്കും ഭാവി സമരപരിപാടികൾ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം ശോറാമിൽ ചേർന്ന ഖാപ് മഹാ പഞ്ചായത്ത് യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. ആദ്യം വിളിച്ചത് കുരുക്ഷേത്രയിലെ പഞ്ചായത്ത് ആയതിനാൽ, തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചു.
ഗുസ്തി താരങ്ങൾ എന്ത് തീരുമാനമെടുത്താലും പൂർണ്ണ പിന്തുണ നൽകുമെന്നു, ജയിക്കാതെ പിന്മാറില്ല എന്നുമാണ് ഖാപ് മഹാ പഞ്ചായത്തിന്റെ നിലപാട്. കുരുക്ഷേത്രയിൽ ചേരുന്ന പഞ്ചായത്തിൽ ഗുസ്തി താരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് സൂചന. അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്ലിംഗിന്റെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിനു മുകളിൽ സമ്മർദ്ദം ശക്തമാണ്. ഗുസ്തി താരങ്ങളുമായുള്ള ചർച്ചയ്ക്കു സർക്കാർ നീക്കങ്ങൾ ആരംഭിച്ചു എന്നാണ് വിവരം. അഞ്ചുദിവസത്തെ സമയപരിധി അവസാനിക്കുന്ന ഈ മാസം 4നകം തീരുമാനമുണ്ടായില്ലെങ്കിൽ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കുന്നതടക്കമുള്ള കടുത്ത സമര രീതികളിലേക്ക് കടക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.