റാന്നി: അർഹതയുള്ള മുഴുവൻ പേർക്കും സ്വന്തമായി ഭൂമി ലഭ്യമാക്കാൻ പ്രത്യേക ശ്രദ്ധയാണ് സർക്കാർ നൽകുന്നത് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. പുതിയതായി നിര്‍മ്മിച്ച ചേത്തയ്ക്കല്‍ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭൂമി ഉറപ്പാക്കുന്നതോടൊപ്പം ഭൂമി സംബന്ധമായ രേഖകളുടെ കാര്യവും ഏറെ പ്രധാനമാണ്. കൃത്യതയുള്ള രേഖകൾ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ റീ സർവേ നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 848 കോടി രൂപ ചെലവിൽ നാലായിരത്തോളം സർവേയർമാരെയും ഹെൽപ്പർമാരെയും നിയോഗിച്ച് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്. അതിനോടൊപ്പം സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളെയും സ്മാർട്ട് ആക്കുക എന്ന ദൗത്യം അതിവേഗം നടന്നുവരികയാണ്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസുകൾ ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ആധുനികമാകുന്നതോടെ ഭാവിയിൽ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ എത്താതെ തന്നെ ഓൺലൈനായി അവരുടെ വീടുകളിൽ ഇരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ വളരെ എളുപ്പത്തിലും വേഗത്തിലും നടത്തിയെടുക്കാൻ ആവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. വില്ലേജ് ജനകീയ സമതികള്‍ കൃത്യമായി ചേരാതിരിക്കുന്ന വില്ലേജുകള്‍ക്കും ഓഫീസര്‍മാര്‍ക്കും എതിരെ നടപടി എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി കെ ജയിംസ്, റൂബി കോശി, വൈസ് പ്രസിഡണ്ട് രാജൻ നീറംപ്ലാക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം എസ് സുജ, വാർഡംഗങ്ങളായ ജോയ്സി ചാക്കോ, സിറിയക് തോമസ്, ടി കെ രാജൻ, രാജി വിജയകുമാർ, സൗമ്യ ജി നായർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജോജോ കോവൂർ, ബിപിൻ കല്ലംമ്പറമ്പിൽ, കെ ആർ ഗോപാലകൃഷ്ണൻ നായർ, പാപ്പച്ചൻ കൊച്ചു മേപ്പുറത്ത്, രജീവ് താമരപ്പള്ളി, സജി ഇടികുള, എ ഡിഎം ജി സുരേഷ് ബാബു, സബ് കളക്ടർ സഫ്ന നസറുദ്ദീൻ ഐഎഎസ് എന്നിവർ പ്രസംഗിച്ചു.