കൊച്ചി: തലസ്ഥാനത്തെ ജൈവമാലിന്യം പന്നിഫാമുകള്‍ക്ക് കൈമാറാനുള്ള തിരുവനന്തപുരം നഗരസഭ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലയിലെ അതിർത്തി പഞ്ചായത്തുകളിലേയും തമിഴ്നാട്ടിലേയും 33 പന്നിഫാമുകളിലേക്ക് മാലിന്യം കൊണ്ടു പോകാനായിരുന്നു കോർപറേഷൻ അനുമതി നൽകിയത്. ഇത് ചോദ്യം ചെയ്ത് ടെൻഡർ നടപടികളിൽ നിന്നും പുറത്തുപോയ പന്നിഫാം ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.
53 ഏജൻസികളാണ് നഗരസഭയുടെ ടെൻഡറിൽ പങ്കെടുത്തത്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന 20 പന്നിഫാമുകളെയാണ് തെരഞ്ഞെടുത്തത്. ഇതിൽ ഭൂരിഭാഗം ഫാമുകളും അനധികൃതമെന്ന ആക്ഷേപം ഉയർന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയാണ് ഫാമുകൾ പ്രവർത്തിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇതിനിടെയാണ് ടെൻഡറിൽ നിന്ന് പുറത്തുപോയ ഫാം ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് നീക്കം തടഞ്ഞത്. നഗരസഭയുടെ തീരുമാനത്തിനെതിരെ കാട്ടാക്കട, പൂവച്ചൽ, വെള്ളറട, ആര്യങ്കോട് പഞ്ചായത്തുകളും രംഗത്തെത്തിയിട്ടുണ്ട്. ഒരു പന്നിഫാമിനും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും മാലിന്യം പഞ്ചായത്ത് പ്രദേശത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്നാണ് പഞ്ചായത്തുകളുടെ നിലപാട്. അതേസമയം കേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്തതിനാലാണ് പുതിയ വഴി കണ്ടെത്തിയതെന്നാണ് കോര്‍പറേഷന്‍റെ പക്ഷം.