ഹൂസ്റ്റൺ :ഒമാൻ തീരത്ത് നിന്ന് തങ്ങളുടെ രണ്ടു കപ്പലുകളിൽ ഒന്നിൽ ഇടിച്ചെന്നാരോപിച്ച് ഇറാൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയും ഉൾപ്പെട്ടതായി വിവരം. എറണാകുളം സ്വദേശിയായ എഡ്വിൻ ആണ് കപ്പലിലുള്ളത്. യുവാവിനെ തിരിച്ചെത്തിക്കണമെന്ന് സർക്കാരിനോട് കുടുംബം ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടവിവരങ്ങൾ മാത്രമാണ് നിലവിൽ ലഭ്യമായത്. എംബസിയുമായി ബന്ധപ്പെട്ടെന്നും കുടുംബം വ്യക്തമാക്കി. എണ്ണക്കപ്പലിൽ കുടുങ്ങിയവരിൽ 24 ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട് എന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു.
അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കൻ കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ നാവിക സേന അജ്ഞാതമായ തുറമുഖത്തേക്ക് മാറ്റി. ഇന്നലെ 1.15ന് നായിരുന്നു സംഭവം . അതേസമയം ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അഡ്വാന്റേജ് സ്വീറ്റ് ഇടിച്ചുണ്ടായ അപകടത്തിൽ കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇറാനിയൻ ജീവനക്കാരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അവകാശപ്പെടുന്നു.
കപ്പലിനെ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്കൻ നാവികസേന ആവശ്യപ്പെട്ടു. ഗൾഫ് സമുദ്രത്തിൽ ഇറാന്റെ തുടർച്ചയായ ഇടപെടലുകൾ അമേരിക്കൻ നാവികസേനയെ ചൊടിപ്പിച്ചിട്ടുണ്ട്. കുവൈറ്റിൽ നിന്ന് എണ്ണ കൊണ്ടുവന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പൽ ഷെവ്‌റോൺ കോർപ്പറേഷനാണ് ചാർട്ടർ ചെയ്തതെന്ന് അഡ്വാന്റേജ് ടാങ്കേഴ്‌സ് വക്താവ് പറഞ്ഞു. മറൈൻ ട്രാഫിക് ട്രാക്കിംഗ് വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ടെക്‌സാസിലെ ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്നു കപ്പൽ. ലോകത്ത് കടൽ വഴിയുള്ള എണ്ണ ഗതാഗത്തിന്റെ മൂന്നിലൊന്നും ഗൾഫ് സമുദ്രത്തിലൂടെയാണ്.