കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നന്ദിത രംഗത്ത്. പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതെന്ന് യുവതി പറഞ്ഞു. തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു. സവാദിനെതിരെ നിയമ പോരാട്ടം തുടരും. ബസിൽ അടുത്തുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് പിൻമാറുകയായിരുന്നു. പരാതിപ്പെട്ടാൽ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യും. എന്നാൽ കെഎസ്ആർടിസി ബസിൽ സിബ്ബഴിച്ചാൽ സ്വീകരണം നൽകുമെന്നും പെൺകുട്ടി ആരോപിച്ചു.
കേസിൽ അറസ്റ്റിലായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.