തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഒ പി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ തന്റെ വീട്ടിലേക്ക് പരിശോധനയ്ക്കായി വിളിച്ചുവരുത്തിയതിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെതിരെ നടപടിയുണ്ടാവില്ല. തിരക്കേറിയ സർജറി ഒ.പിയിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കവേയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി കളക്‌ടർ കുഴിനഖം ചികിത്സിപ്പിച്ചത്. ഡോക്‌ടറും സർവീസ് സംഘടനയുമാണ് സംഭവം വിവാദമാക്കിയതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സംഭവത്തിൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കളക്‌ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒ പിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതാണ്.
സംഭവത്തിൽ കളക്‌ടർക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും സർക്കാർ വിലയിരുത്തുന്നു. സർവീസ് ചട്ടത്തിലുള്ള ചികിത്സ വിവാദമാക്കിയത് ഡോക്‌ടറും സംഘടനയുമാണെന്നാണ് ഐഎഎസ് അസോസിയേഷന്റെ നിലപാട്. അഖിലേന്ത്യാ സർവീസ് ചട്ടം 3 (1), 8 (1), 8 (2), പ്രകാരം അഖിലേന്ത്യാ സിവിൽ സർവീസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും താമസ സ്ഥലത്തെത്തി ചികിത്സ നൽകാമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്‌ടർ കുറ്റക്കാരനാണെന്നും ഐഎഎസ് അസോസിയേഷൻ ആരോപിക്കുന്നു. ഇക്കാര്യം കളക്‌ടറും ചിഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്