ചങ്ങനാശേരി : ആലപ്പുഴയിൽനിന്നു കാണാതായ യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചു മൂടിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ചെമ്മരപ്പള്ളി ഭാഗത്തു താമസിക്കുന്ന പുളിമൂട്ടിൽ വിപിൻ ബൈജു (24), പരുത്തുപ്പറമ്പിൽ ബിനോയ് മാത്യു (27), പൂശാലിൽ വരുൺ പി.സണ്ണി (29) എന്നിവരാണ് അറസ്റ്റിലായത്. വിപിനെയും ബിനോയിയെയും കോയമ്പത്തൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
പ്രതികളെ സഹായിച്ചതിനാണ് കോട്ടയത്തുനിന്നു വരുണിനെ പിടികൂടിയത്. പ്രതികളുടെ തെളിവെടുപ്പ് നടത്തി. കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്കൊടുവിലാണു പ്രതികൾ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞമാസം 26ന് എസി കോളനിയിലെ വീട്ടിലേക്കു ബിന്ദുമോനെ മുത്തുകുമാർ വിളിച്ചുവരുത്തുകയായിരുന്നു.
വിപിൻ, ബിനോയ് എന്നിവരും ഇവിടെയുണ്ടായിരുന്നു. 4 പേരുംകൂടി മദ്യപിക്കുന്നതിനിടെ ബിന്ദുകുമാറിനെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് വരുണിനെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനിൽകുമാർ, ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
എസ്ഐമാരായ ജയകൃഷ്ണൻ, ആനന്ദക്കുട്ടൻ, എഎസ്ഐമാരായ പ്രസാദ് ആർ.നായർ, ഷിനോജ്, സിജു കെ.സൈമൺ, ജീമോൻ മാത്യു, രഞ്ജീവ് ദാസ്, പി.ഇ.ആന്റണി, അജേഷ് കുമാർ, മുഹമ്മദ് ഷാം, അതുൽ കെ.മുരളി, ഉണ്ണിക്കൃഷ്ണൻ, സതീഷ്, സലമോൻ, മണികണ്ഠൻ, സന്തോഷ്, അനീഷ് കെ. ജോൺ, സെൽവരാജ്, ലൂയിസ് പോൾ, പ്രതീഷ് രാജ്, ശ്യാം, വിപിൻ, അജിത്ത്, ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.