തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് ആഹ്വാനം ചെയ്തത്. കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ് തുടങ്ങി ഒൻപത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകളും ഉടന്‍ ഉപേക്ഷിക്കുക, എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിലൂടെ മുന്നോട്ടുവെക്കുന്നത്. വാണിജ്യ വ്യാപാര വ്യവസായ മേഖലകള്‍ കൂടാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം തുടങ്ങിയ മേഖലകളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് 10,000 തൊഴിലാളികളുടെ പ്രകടനവും രാജ്ഭവന് മുന്‍പില്‍ തൊഴിലാളി കൂട്ടായ്മയും സംഘടിപ്പിക്കും. പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.