മലപ്പുറം: ആശുപത്രി സന്ദർശനത്തിന് മലപ്പുറത്ത് എത്തിയ ആരോഗ്യമന്ത്രിക്ക് മുൻപില്‍ കൂട്ടപരാതി. അരിക്കോട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൂട്ട പരാതിയുമായി നാട്ടുകാർ എത്തിയത്. 2013ലാണ് അരീക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റര്‍ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. 8 ഡോക്ടർമാർ ഉൾപ്പെടെ 18 ജീവനക്കാർ മാത്രമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. ഗൈനക്കോളജിയും അത്യാഹിത വിഭാഗവും പോലും ഇല്ലാതെയാണ് അരീക്കോട് താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. വർഷങ്ങളായി പരാതികൾ നൽകിയിട്ടും ഒരു മാറ്റവുമില്ല.
ആരോഗ്യമന്ത്രി എത്തുന്നതറിഞ്ഞ് നാട്ടുകാർ കൂട്ടമായി നിവേദനവുമായി എത്തി. പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചില താലൂക്ക് ആശുപത്രികളെങ്കിലും ബോർഡിൽ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫയർ എൻ.ഒ.സി ലഭിക്കാത്തതിനാൽ മുടങ്ങിക്കിടക്കുന്ന സൗകര്യങ്ങൾ പുനരാരംഭിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സർക്കാർ മെഡിക്കൽ കോളേജുകളിലേത് ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ കുറവുകൾ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ 11 ആശുപത്രികൾ മന്ത്രി സന്ദർശിച്ചു.