തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ വീട്ടിൽ നിന്നും ഒളിവിൽ പോയെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാജ പാസ്പോർട്ടിൽ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. ക്രിമിനൽ കേസിലെ പ്രതികള്‍ക്കും വിദേശത്ത് വച്ച് പാസ്പോർട്ട് റദ്ദാക്കിയവർക്കുമാണ് പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജ പാസ്പോർട്ടെടുത്ത് നൽകിയിരുന്നത്. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ തെളിഞ്ഞതോടെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫോണ്‍ ഓഫ് ചെയ്ത് പോലീസുകാരൻ രക്ഷപ്പെട്ടുവെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാജ രേഖകള്‍ വച്ച് അപേക്ഷകള്‍ സമർപ്പിക്കാൻ പോലീസുകാരനും സംഘവും സഹായിക്കും. വ്യാജ വാടക കരാർ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്.
വാടക വിലാസം വച്ചൊരു വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കും. കഴക്കൂട്ടം – തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടുവിലാസമാകും കരാറിലുണ്ടാവുക. പാസ്പോർട്ട് ഓഫീസിൽ നിന്നും പരിശോധനക്കായി എത്തുമ്പോള്‍ സ്ഥല പരിശോധ പോലുമില്ലാതെ അനുകൂല റിപ്പോർട്ട് നൽകുകയായിരുന്നു അൻസിൽ ചെയ്തത്. പാസ്‍പോർട്ട് പരിശോധന ഉത്തരവാദിത്വത്തിൽ നിന്നും മാറ്റിയ ശേഷവും മറ്റ് പോലീസുകാരിൽ സമ്മർദ്ദം ചെലുത്തി കാര്യം നടത്തിയെടുക്കുകയായിരുന്നു അൻസിൽ ചെയ്തത്. ക്രിമിനൽ കേസിലെ പ്രതിക്കുവേണ്ടി സമ്മർദ്ദം ചെലുത്തിയപ്പോഴാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. തുടർന്ന് രണ്ടു കേസുകളെടുത്തു. ആറു പേരെ അറസ്റ്റ് ചെയ്തു. വ്യാജ രേഖകളുണ്ടാക്കുന്ന കമലേഷ്, സുനിൽ എന്നിവരുടെ കമ്പ്യൂട്ടറിൽ നിന്നും പോലീസിന് കൂടുതൽ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്നെടുത്ത മൂന്നാമത്തെ കേസിലും അൻസി പ്രതിയാണ്. പത്തിലധികം കേസുകളുണ്ടാകും. കഴിഞ്ഞ ആറുമാസത്തെ പാസ്പോർട്ട് റിപ്പോർട്ടുകള്‍ പരിശോധിക്കാനാണ് കമ്മീഷണർ നിദ്ദേശിച്ചത്. വ്യാജപാസ്പോർട്ടുകള്‍ റദ്ദാക്കാനായി പാസ്പോർട്ട് ഓഫീസർക്ക് പോലീസ് റിപ്പോർട്ട് നൽകും.