തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ.ടി.എം തോമസ് ഐസക്. മന്ത്രി സാമൂഹ്യവിരുദ്ധനെപ്പോലെയാണ് പെരുമാറിയതെന്ന് തോമസ് ഐസക് എക്സില്‍ കുറിച്ചു.”മന്ത്രി ചന്ദ്രശേഖർ സാമൂഹിക വിരുദ്ധരെപ്പോലെയാണ് പെരുമാറിയത്. കേരളത്തിലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ കൺവെൻഷനിൽ അതൃപ്തനായ മുൻ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് മന്ത്രി നേതൃത്വം നൽകുന്നു” എന്നാണ് തോമസ് ഐസകിന്‍റെ ട്വീറ്റ്.
ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വർഗീയ പ്രസ്താവന ഇറക്കിയത്. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശ്ശേരിയിൽ ഇന്ന് കണ്ടത്. കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ട്വീറ്റ്.