ദില്ലി : സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും പണം നൽകിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ദില്ലി ഹൈക്കോടതിയിൽ. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് എസ്എഫ് ഐഒ കോടതിയിൽ ഗുരുതരമായ ആരോപണമുന്നയിച്ചത്. സിഎംആർഎല്ലിന്റെ ഹർജി നിലനിൽക്കില്ലെന്നും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടി. എസ്എഫ് ഐ ഒ അന്വേഷണത്തെ ന്യായീകരിച്ച് ആദായ നികുതി വകുപ്പും രംഗത്തെത്തി. സിഎംആർഎൽ എക്‌സാലോജിക് ഇടപാടിനെ കുറിച്ചുള്ള എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിലാണ് ദില്ലി ഹൈക്കോടതിയിൽ വാദം തുടരുന്നത്.
ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് അന്തിമമല്ല. രേഖകൾ കൈമാറാൻ ഐടി വകുപ്പിന് അധികാരമുണ്ട്. ഇതിനെ കുറിച്ച് കൃത്യമായി നിയമങ്ങൾ ഉണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. സെറ്റിൽമെന്റ് കമ്മിഷൻ ഉത്തരവുകൾക്കു ശേഷവും അന്വേഷണമാകാം. ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയാലും അന്വേഷിക്കാൻ അധികാരമുണ്ടെന്ന് എസ് എഫ് ഐ ഒ കോടതിയിൽ ചൂണ്ടിക്കാട്ടി. വാദങ്ങൾ ഒരാഴ്‌ചയ്ക്കുള്ളിൽ എഴുതി നല്കാൻ കക്ഷികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഹർജി വിധി വരാൻ മാറ്റി.