ഇറ്റലി: വര്‍ഷം 2010 നവംബര്‍ 26, ഇറ്റലിയിലെ ഒരു മുനിസിപ്പിലിറ്റിയായ ബ്രെംബാതേ ഡേ സോപ്രയിലെ പതിമൂന്നുകാരിയായ യാരാ ഗാംബ്രിസിയോ വൈകീട്ട് 5 മണിക്ക് പതിവ് പോലെ ജിംനാസ്റ്റിക്‌സ് പരിശീലനത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുകയാണ്. വെറും 700 മീറ്റര്‍ ദൂരെയാണ് പരിശീലനകേന്ദ്രം. പഠനത്തിലും സ്‌പോര്‍ട്‌സിലും തല്‍പരയായ യാരയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് വലിയ പ്രതീക്ഷയാണ്. അതുകൊണ്ടു തന്നെ അവളുടെ ആഗ്രഹങ്ങള്‍ നിറവേറാന്‍ എത്ര ത്യാഗം സഹിക്കാനും അവര്‍ തയ്യാര്‍. ഒരു മണിക്കൂര്‍ നീണ്ട പരിശീലനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയാണ് യാരയുടെ പതിവ്. എന്നാല്‍ അന്ന് വൈകീട്ട് 7 മണി കഴിഞ്ഞിട്ടും അവളെ കാണാനില്ല. പറയുന്ന സമയത്ത് കൃത്യമായി വീട്ടില്‍ എത്തുന്ന കുട്ടിയാണ് യാര. എവിടെയെങ്കിലും കറങ്ങി നടക്കുന്ന ശീലവുമില്ല.
പതിമൂന്ന് വയസ്സുമാത്രം പ്രായമേയുള്ളൂ, അതുകൊണ്ടു തന്നെ അവളെ കാണാതായപ്പോള്‍ മാതാപിതാക്കളുടെ മനസ്സില്‍ ആശങ്ക നിറഞ്ഞു. അതിനിടെ യാരയുടെ സെല്‍ഫോണില്‍ അമ്മ പലവട്ടം വിളിച്ചു നോക്കി. എന്നാല്‍, ഓരോ കോളും ചെന്നവസാനിക്കുന്നത് വോയ്സ് മെയിലിലേക്കാണ്. ഇതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി. സമയമൊട്ടും കളയാതെ യാരയുടെ അമ്മ, പിതാവ് ബെര്‍ഗാമോയിലെ പബ്ലിക് പ്രോസിക്യൂട്ടറിന്റെ ഓഫീസിലേക്ക് വിളിച്ചു. വര്‍ഷങ്ങളോളം പോലീസ് സേനയില്‍ സേവനമനുഷ്ഠിച്ച ലെറ്റീഷ്യ റുഗെറിയാണ് അവിടുത്തെ മജിസ്ട്രേറ്റ്. യാരയെ കണ്ടെത്തുന്നതിന് സഹായിക്കണമെന്ന് അമ്മ ലെറ്റീഷ്യയോട് തേങ്ങലോടെ അപേക്ഷിച്ചു. വലിയ കാര്‍ക്കശ്യക്കാരിയായി അറിയപ്പെട്ടിരുന്ന ലെറ്റീഷ്യ അതിഗൗരവത്തോടെയാണ് അമ്മയുടെ ആവശ്യത്തെ നോക്കിക്കണ്ടത്. ഉടന്‍ അന്വേഷണത്തിനായി പോലീസ് സേനയെ വിന്യസിച്ചു. നാട്ടുകാരും യാരയെ പരിസരപ്രദേശങ്ങളില്‍ യാരയെ തിരയാനുള്ള ദൗത്യത്തില്‍ നാട്ടുകാരും രാപകലില്ലാതെ പോലീസിനെ അനുഗമിച്ചു. പക്ഷേ അവള്‍ക്കായുള്ള തിരച്ചില്‍ ഫലം കണ്ടതേയില്ല. ദിവസങ്ങള്‍ പിന്നിട്ടു. മാസങ്ങളും. അവളുടെ മടങ്ങിവരവിനായി കുടുംബം പ്രാര്‍ഥനയോടെ കഴിഞ്ഞു. ജീവനോടെ മകള്‍ ഒരു ദിവസം വീട്ടിലേക്ക് കയറിവരുമെന്ന് സ്വപ്നം കണ്ട ആ കുടുംബത്തെ മൂന്ന് മാസത്തിന് ശേഷം ഇടിത്തീയായി ആ വാര്‍ത്ത തേടിയെത്തി. യാരയുടെ മൃതദേഹം ബ്രെംബാതേയില്‍ നിന്ന് പതിനൊന്നു കിലോമീറ്റര്‍ ദൂരെയുള്ള പ്രദേശത്ത് നിന്ന് കണ്ടെടുത്തു. ഈ സംഭവം നഗരത്തെ പിടിച്ചുകുലുക്കിയിരുന്നു.