കൊച്ചി: നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. ലോക്കൽ നേതാക്കളാണ് ഇതുവരെ പങ്കെടുത്തത്. ഇതിൽ പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ് അത് ലംഘിച്ചാൽ നടപടിയെടുക്കും. നവകേരള സദസ് നടക്കുന്ന ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി കരുതൽ തടങ്കലിലെടുക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നുവെന്നും സിപിഎം പ്രവർത്തകരും പോലീസും നിയമം കൈയ്യിലെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ജോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയിൽ കറുത്തവർഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ച് കൊന്നിരുന്നു. അമേരിക്കയിൽ നിന്നും കോഴിക്കോടേക്ക് വലിയ ദൂരമില്ലെന്ന് കാണിക്കുന്നതാണത്. മുഖ്യമന്ത്രിയുടെ വാഹനത്തിനൊപ്പം പോകുന്നവർ മാരകായുധങ്ങളുമായാണ് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രി രാജാവല്ല. രാജാവിനെക്കാൾ വലിയ രാജഭക്തി ചിലർ കാണിക്കുന്നു. കറുപ്പ് കണ്ടാൽ കരുതൽ തടങ്കലിലാക്കുകയാണ്. ശബരിമലക്ക് പോകുന്ന അയ്യപ്പൻമാർ സൂക്ഷിക്കണമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
കുസാറ്റ് ദുരന്തം പോലീസ് ഗൗരവകരമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച പരിശോധിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. കേരളത്തിൽ സർക്കാർ മികച്ചതാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞിട്ടില്ല. ആ വ്യാഖ്യാനം തെറ്റാണ്. കേരളത്തിലെ പോലെ രാജസ്ഥാനിലും തുടർഭരണം കിട്ടുമെന്നാണ് പറഞ്ഞത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത് ഒരു ഏജൻസിയാണ്. തെളിവുകൾ പാർട്ടിയുടെ പക്കലില്ല. മൂന്നംഗ പാർട്ടി കമ്മീഷൻ സംഭവം അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. പോലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.