തൃശൂർ: ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയിൽ. കൊടകര വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന മർമ്മചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ പ്രതിയെ കൊടകര പോലീസാണ് പിടികൂടിയത്. കൊടകര വട്ടേക്കാട് ദേശത്ത് വിരിപ്പിൽ വീട്ടിൽ സിൻഡെക്സ് സെബാസ്റ്റ്യൻ (47) നെയാണ് കൊടകര പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 15ന് വലതുകൈയുടെ തരിപ്പിന് ചികിത്സ തേടി ആർട്ട് ഓഫ് മർമ്മ സ്ഥാപനത്തിൽ എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഉഴിച്ചിലിനായി സ്ഥാപനത്തിൽ വനിതാ ജീവനക്കാർ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി നേരിട്ടുതന്നെ ചികിത്സയുടെ ഭാഗമെന്ന വ്യാജേന യുവതിയെ നിർബന്ധിച്ച് വിവസ്ത്രയാക്കി. തുടർന്ന് ലൈംഗിക ചുവയോടെ സംസാരിക്കുകയും പിന്നീട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ ദാസ്, സബ്ബ് ഇൻസ്പെക്ടർ സുരേഷ് ഇ.എ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജ്യോതി ലക്ഷ്മി, ബേബി, ഗോകുലൻ, ആഷ്ലിൻ ജോൺ, സീനിയർ സിവിൽ പോലീസ് ഓഫിസർ അനീഷ്, സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.