തൃശൂര്‍ : നവകേരള സദസിനെത്തിയ നാട്ടിക എംഎൽഎ സി സി മുകുന്ദന്റെ പി എ അസ്ഹര്‍ മജീദിനെ പോലീസ് തടഞ്ഞത് കറുത്ത ഷർട്ട് ധരിച്ചതിനെ തുടർന്നാണെന്ന് ആരോപണം. വേദിക്ക് മുന്നിലെത്തിയ അസ്ഹറിനോട് പുറത്തുപോകാന്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. സംഭവം തർക്കത്തിന് കാരണമാകുകയും എംഎൽഎ പോലീസിനെതിരേ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ വൈകിട്ടോടെ സംഭവത്തില്‍ വിശദീകരണവുമായി എംഎല്‍എയുടെ ഓഫീസ് രംഗത്തെത്തി. അസ്ഹര്‍ മജീദിനെ പോലീസ് തടഞ്ഞത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിശദീകരണം.
തടഞ്ഞത് കറുത്ത വസ്ത്രം ധരിച്ചതിനല്ലെന്നും സുരക്ഷയുടെ ഭാഗമായി വേദിക്കരികിലേക്ക് പൊതുജനങ്ങളേയോ ഉന്നതോദ്യോഗസ്ഥരല്ലാത്തവരേയോ പ്രവേശിപ്പിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് അസ്ഹറിനെ തടഞ്ഞതെന്നും എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. അസ്ഹറുമായി പോലീസ് ഏറെ നേരം തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് എംഎല്‍എ ഇടപെട്ടാണ് അസ്ഹറിനെ പ്രവേശിപ്പിച്ചത്. പോലീസ് ഈ പരിപാടി പൊളിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രത്യേകിച്ച് ഡിവൈ.എസ്.പിക്കാണ് അതിനു താൽപര്യമെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും എംഎൽഎ വേദിയിൽ പറയുകയും ചെയ്തു.