തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്‍റെ ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെങ്കിൽ ഇപി ജയരാജൻ പുതിയ പരാതി നൽകണമെന്ന് പോലീസ്. ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥ ചേർന്നത് ഡിസി ബുക്കിൽ നിന്ന് തന്നെയെന്ന പോലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നൽകിയാൽ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. കോടതിയെ സമീപിക്കണമെങ്കിൽ അതാലോചിക്കുമെന്നായിരുന്നു ഇപി ജയരാജന്‍റെ പ്രതികരണം
ഡിസിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എവി ശ്രീകുമാര് ആത്മകഥ ചോര്‍ത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയിൽ എത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ആത്മകഥാ വിവാദത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇപി ജയരാജൻറെ വാദം. പക്ഷെ വിശ്വാസ വഞ്ചനയോ ഗൂഢാലോചനയോ അന്വേഷിക്കണമെങ്കിൽ ഇപി വീണ്ടും പരാതി നൽകണമെന്നാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. . കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപിക്ക് കോടതിയേയും സമീപിക്കാമെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. ആത്മകഥ വിവാദത്തിൽ തനിക്ക് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഇപി പ്രതികരിച്ചു. പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം അടുത്ത നടപടി സ്വീകരിക്കും. കോടതിയെ സമീപിക്കണമെങ്കിൽ അങ്ങനെ ചെയ്യുമെന്നും ഇപി പറഞ്ഞു. അതേസമയം ഇപി പരാതി നൽകിയില്ലെങ്കിൽ ഡിസി ബുക്സിനും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാമെന്നാണ് പോലീസ് നിലപാട്. ഡിസി ബുക്സിനെ ശ്രീകുമാർ വഞ്ചിച്ചെന്ന് കാണിച്ച് പരാതി നൽകണമെന്നാണ് വാദം. ഇക്കാര്യങ്ങൾ പോലീസ് ഇപി ജയരാജനേയും ഡിസി ബുക്സിനേയും അറിയിക്കും. വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വൻ വിവാദമായിരുന്നു.