പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയിൽ ഇതുവരെ പോലീസ് കേസെടുത്തില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പോലീസ് വിലയിരുത്തൽ. സിപിഎം നേതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടിയെന്ന നിലപാടിലാണ് പോലീസ്.
ഇന്ന് നിയമപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കോൺഗ്രസ് നേതാക്കൾ എത്തിയ ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്ക് പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ സിപിഎമ്മും ഇന്നലെ പുറത്തു വിട്ടു. ബാഗിൽ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം. രാവിലെ 7.30നു ട്രോളി ബാഗുമായി പാലക്കാട് കോട്ടമൈതാനിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്.