തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് ഇന്നും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയേകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ ഇന്ന് വടക്കൻ ജില്ലകളിലാണ് സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ഇന്നലെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയായിരുന്നു. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളിൽ മൂന്നു മണിക്കൂറോളം അതിശക്തമായിരുന്നു മഴ. ഇതിനെ തുടർന്ന് മീനച്ചിലാറിൽ പലയിടത്തും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഒറ്റയീട്ടിയ്ക്ക് സമീപം ഒരു കാർ വെള്ളപ്പാച്ചിലിൽ പെട്ടെങ്കിലും അപകടങ്ങളില്ല. അതിനിടെ, വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്.