കായംകുളം : വാടകവീട്ടിൽ താസിച്ചിരുന്ന യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. സംഭവശേഷം ഭർത്താവ് ഒളിവിൽപ്പോയി. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്ന മാവേലിക്കര തെക്കേക്കര വാത്തികുളം ശാന്താഭവനത്തിൽ പ്രശാന്തിന്റെ ഭാര്യ അശ്വതി എന്ന ലൗലിയെയാണ് (34) ഇന്നലെ രാവിലെ വീടിന്റെ സ്വീകരണ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. കഴുത്തിൽ പാടുകൾ കാണപ്പെട്ടു. വായിൽ നിന്ന് രക്തം വാർന്ന നിലയിലുമായിരുന്നു. രണ്ടു ദിവസം മുമ്പ് ലൗലിയുടെ വീട്ടിൽ പോയിരുന്ന മക്കൾ ഇന്നലെ രാവിലെ തിരികെയെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
തുടർന്ന് അയൽവാസികൾ ഉടൻ കായംകുളം പൊലീസിനെ വിവരം അറിയിച്ചു. പ്രശാന്ത് ശനിയാഴ്ച പുലർച്ചെ വരെ വീട്ടിലുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. ലൗലിയെ കൊലപ്പെടുത്തിയശേഷം ഇയാൾ ഒളിവിൽപ്പോയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രശാന്ത് കൊലപ്പെടുത്തിയതാണെന്ന് ലൗലിയുടെ ബന്ധുക്കളും ആരോപിച്ചു. ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. കായംകുളത്ത് ഒരു സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്തു വരികയായിരുന്നു ലൗലി. ആലപ്പുഴയിൽ നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. പ്രശാന്തിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ചാരുംമൂട്ടിലാണ് ഇയാളുടെ ടവർ ലൊക്കേഷൻ അവസാനമായി കണ്ടത്.