കോന്നി : ട്രാഫിക് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്തത് ഗതാഗതക്കുരുക്കും അപകടവും വർധിപ്പിക്കുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി സെൻട്രൽ ജംഗ്ഷനില്‍ എത്തിയതിനു ശേഷമാണ് വാഹനങ്ങൾ പുനലൂർ, പത്തനംതിട്ട, പോസ്റ്റ് ഓഫിസ് റോഡ്, പൂങ്കാവ് റോഡ് എന്നിവിടങ്ങളിലേക്ക് പോകുക. മണ്ഡല കാലം ആരംഭിച്ചതോടെ ഇതര സംസ്ഥാനത്തുനിന്ന് വരുന്ന വാഹനങ്ങൾ അടക്കം ഇതുവഴി പോകുന്നുണ്ട്. മുമ്പ് ഉണ്ടായിരുന്ന സിഗ്നൽ ലൈറ്റ് വാഹനം ഇടിച്ച് തകർന്നതും പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ പോലീസും ഹോം ഗാർഡുകളുമാണ് തിരക്ക് നിയന്ത്രിക്കുന്നത്. പലയിടത്തും എസ്.പി.സി കാഡറ്റുളെയും നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാന പാതയിൽ വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് കടന്നുപോകുക. ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളും ഈ തിരക്കിൽപെടാറുണ്ട്. സംസ്ഥാന പാത നിർമാണം പൂർത്തിയായിട്ടും പലയിടത്തും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. കോന്നി ട്രാഫിക് ജംഗ്ഷനില്‍ ഇതിനകം നിരവധി വാഹനാപകടങ്ങളും നടന്നിട്ടുണ്ട്. കോന്നി എലിയറക്കൽ ജംഗ്ഷന്, കോന്നി സെൻട്രൽ ജംഗ്ഷന് , ചൈനമുക്ക് എന്നിവടങ്ങളിലാണ് പ്രധാനമായും സിഗ്നൽ ലൈറ്റ് വേണ്ടത്. വിഷയം കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നിട്ടും നടപടിയില്ല. കോന്നി ഗ്രാമപഞ്ചായത്ത് ഗതാഗത ഉപദേശക സമിതി യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ പലതും കടലാസിൽ ഒതുങ്ങുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.