തിരുവല്ല : വൃദ്ധനായ പിതാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്നു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന മകൻ തിരുവല്ല പോലീസിന്റെ പിടിയിലായി. കവിയൂർ കണിയാൻപാറ കൊടിഞ്ഞൂർ പനങ്ങായിൽ ഏബ്രഹാം ജോസഫിനെ മർദ്ദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മകൻ അനിലിനെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരി മുനിസിപ്പൽ മൈതാനത്തിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവായ ഏബ്രഹാം ബന്ധുവീടുകൾ സന്ദർശിക്കാൻ പോകുന്നതിനെ മദ്യപിച്ചെത്തിയ അനിൽ ചോദ്യം ചെയ്യുകയും തുടർന്ന് വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു. അനിൽ നടത്തിയ മർദ്ദന ദൃശ്യങ്ങൾ അയൽവാസി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിറ്റേന്ന് മൊബൈലിൽ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുകയും വാർത്തയാകുകയും ചെയ്തു. ഇതോടെ അനിൽ ഒളിവിൽ പോകുകയായിരുന്നു.
തിരുവല്ല പോലീസ് അനിലിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രായാധിക്യത്താൽ പലവിധ അസുഖങ്ങളാൽ വലഞ്ഞിരുന്ന അനിലിന്റെ പിതാവ് ഏബ്രഹാമിന്റെ സംരക്ഷണച്ചുമതല രണ്ട് മാസം മുമ്പ് അടൂർ മഹാത്മാ ജനസേവാ കേന്ദ്രം ഏറ്റെടുത്തു. എസ്എച്ച്ഒ വിനോദ്, എസഐ ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.