പത്തനംതിട്ട: പോക്സോ കേസിൽ പ്രതിയ്ക്ക് ട്രിപ്പിൾ ജീവപര്യന്തവും പിഴയും. അഞ്ചാം ക്ലാസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്നും മടങ്ങിവരുന്ന വഴിയിൽ ഓട്ടോറിക്ഷയിൽ വെച്ച് ലൈംഗിക പീഢനം നടത്തിയ കേസിലാണ് പത്തനംതിട്ട പോക്സോ സെപഷ്യൽ ജഡ്ജ് ഡോണി തോമസ് വർഗീസിന്റെ വിധി. തിരുവല്ല വള്ളംകുളം പടിഞ്ഞാറു മുറിയിൽ കരുവള്ളിപ്പാറ കൊച്ചീത്രയിൽ വീട്ടില്‍ ഷാജി (ബിനു – 48) ആണ് പ്രതി. ട്രിപ്പിൾ ജീവപര്യന്തം തടവും മൂന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാതിരുന്നാൽ മൂന്നു വർഷം അധിക കഠിന തടവും ശിക്ഷയായി അനുഭവിക്കണം. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രതി ശിഷ്ടകാലം മുഴുവൻ തടവുശിക്ഷ അനുഭവിക്കണമെന്ന് ശിക്ഷാവിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.
2017-18 കാലയളവിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ദിവസേന ഓട്ടോറിക്ഷയിൽ സ്കൂളിൽ കൊണ്ടു പോകുന്നതിനും മടക്കി കൊണ്ടുവരുന്നതിനുമായി സ്കൂൾ അധികൃതർ പ്രതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രതി മറ്റു കുട്ടികളോടൊപ്പം ഈ കുട്ടിയേയും സ്കൂളിൽ കൊണ്ടു പോകുകയായിരുന്നു. ഏറ്റവും അവസാനം വാഹനത്തിൽ നിന്ന് ഇറങ്ങുന്നത് ഈ കുട്ടിയായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു പീഢനം. മടക്കയാത്രയിൽ മറ്റു കുട്ടികളെ എല്ലാം അതാതു സ്ഥലങ്ങളിൽ ഇറക്കിയ ശേഷം പെൺകുട്ടിയെ പ്രതി തന്റെ മടിയിലിരുത്തി വിജനമായ സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുന്ന വേളയിൽ, പെൺകുട്ടിയുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ താഴ്ത്തി മടിയിലിരുത്തി ലൈംഗിക പ്രവൃത്തികളിലേർപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ വീട് കഴിഞ്ഞിട്ടും കുട്ടിയെ ഇറക്കാതെ പ്രതി ഓട്ടോയിൽ ചുറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധു വിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് വിവിധ ദിവസങ്ങളിൽ നടന്ന പീഡന വിവരങ്ങൾ പുറത്തറിഞ്ഞത്.
മാതാപിതാക്കൾ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ, പെൺകുട്ടിയുടെ വസ്ത്രങ്ങളിൽ നിന്നും ലഭിച്ച ശാസ്ത്രീയ തെളിവുകളുൾപ്പെടെ പ്രോസിക്യൂഷന് അനുകൂലമായി. കൂടാതെ മാതാപിതാക്കളുടെ പരാതിയിൻമേൽ സ്കൂൾ അധികൃതർ കുട്ടികളെ കൊണ്ടു വരുന്ന ചുമതലയിൽ നിന്നും പ്രതിയെ നീക്കംചെയ്തതിൽ വെച്ച് പ്രതി സ്വന്തം കൈപ്പടയിൽ കുറ്റം സമ്മതിച്ചു കൊണ്ട് സ്കൂൾ മാനേജ് മെന്റിന് നൽകിയ അപേക്ഷയും വിചാരണ വേളയിൽ പ്രോസിക്യൂഷന് അനുകൂല ഘടകമായി മാറി. തിരുവല്ല പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി രാജപ്പനായിരുന്നു ഈ കേസിന്റെ അന്വേഷണ ചുമതല.