ഇടുക്കി : തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് വിഷയത്തിൽ തീരുമാനം എടുക്കുക. പ്രകൃതിദുരന്തത്തിൽ മരിക്കുന്നവർക്ക് അഞ്ച് ലക്ഷം വീതവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകാനാണ് വ്യവസ്ഥ. വീടുകൾക്കും കൃഷിക്കുമുള്ള നാശനഷ്ടത്തിന് സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നാണ് നഷ്ടപരിഹാരം നൽകുക.
തൊടുപുഴയിൽ നിന്ന് 15 കിലോമീറ്ററകലെ കുടയത്തൂരിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് ദുരന്തം ഉണ്ടായത്. ഉരുൾപൊട്ടലിൽ അഞ്ചു വയസ്സുള്ള കുഞ്ഞും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. സംഗമം കവലയ്ക്ക് സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), ഭാര്യ ഷിജി (50), സോമന്റെ മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (5) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മണ്ണിനടിയിൽ നിന്ന് 5 മൃതദേഹങ്ങളും പുറത്തെടുത്തത്.