വടകര: വലുപ്പമോ ഇനമോ നോക്കാതെ മരംമാഫിയ വീടുകള്‍ കയറിയിറങ്ങി മരംമുറിക്കുന്നത് വ്യാപകമായതോടെ നാട്ടുമരങ്ങള്‍ പലതും വംശനാശഭീഷണിയില്‍. ഉപ്പില അഥവ വട്ട, മട്ടി, മഹാഗണി, മുരിക്ക്, കരിമുരിക്ക്, ഇലഞ്ഞി, ചളിര്, ഞാവല്‍ തുടങ്ങി പടുമരങ്ങളെന്ന് മുദ്രകുത്തപ്പെട്ട മരങ്ങള്‍ വന്‍തോതില്‍ മുറിച്ചുകടത്തുന്ന സംഘങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ സജീവമാണ്. കര്‍ണാടകയിലെയും കേരളത്തിലെയും പ്ലൈവുഡ് ഫാക്ടറികളിലേക്കാണ് അധികവും കടത്തുന്നത്. ചൂളകളിലേക്ക് വിറകാവശ്യത്തിനായും മരം കൊണ്ടുപോകുന്നുണ്ട്. അപൂര്‍വം ചിലത് ഫര്‍ണിച്ചര്‍ ആവശ്യത്തിനും കടത്തുന്നു. സംരക്ഷിത മരങ്ങളൊഴികെ വീട്ടുവളപ്പിലെ മരങ്ങള്‍ മുറിക്കുന്നതിനും കടത്തുന്നതിനും നിയന്ത്രണമില്ലാത്തതിനാല്‍ അതിരൂക്ഷമാണ് മരംമുറി.
വിവിധകാലഘട്ടങ്ങളില്‍ സാമൂഹികവനവത്കരണത്തിന്റെയും മറ്റും ഭാഗമായി നട്ട വൃക്ഷങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. ഉപ്പിലപോലെയുള്ള മരങ്ങള്‍ ആരും നടാതെതന്നെ സ്വാഭാവികമായി വളരുന്നവയാണ്. വന്‍തോതില്‍ മുറിച്ചുകടത്തുന്നതിനാല്‍ ഇവ വംശനാശഭീഷണിയിലാണ്. ഒരുകാലത്ത് പരിസ്ഥിതിദിനത്തിലും മറ്റും വ്യാപകമായി വിതരണം ചെയ്തതാണ് മഹാഗണിത്തൈകള്‍. ഇവയില്‍ ഭൂരിഭാഗവും മരം കടത്തുകാര്‍ കൊണ്ടുപോയി. വീടുകളില്‍ നേരിട്ടെത്തി, മഹാഗണിയുടെ ദോഷങ്ങള്‍ നിരത്തിയാണ് മരംകടത്തുകാര്‍ വീട്ടുകാരെ കെണിയില്‍ വീഴ്ത്തുക. ചെറിയ പൈസയും കൊടുക്കും. സ്വന്തമായി മുറിക്കുമ്പോഴുള്ള കൂലിച്ചെലവോര്‍ത്ത് കിട്ടിയ പൈസയ്ക്ക് വീട്ടുകാര്‍ മരം വില്‍ക്കും.
വലുപ്പമെത്താത്ത മരങ്ങള്‍പോലും കൂട്ടത്തോടെ മുറിച്ചുമാറ്റും. 20 സെന്റീമീറ്റര്‍ ചുറ്റളവുണ്ടെങ്കില്‍ മരം ഇവരെടുക്കും. മട്ടിക്കും നല്ല ഡിമാന്‍ഡാണ്. തീപ്പെട്ടി നിര്‍മാണ ഫാക്ടറികളിലേക്കാണ് ഈ മരം കൊണ്ടുപോകുന്നത്. ഇതിന്റെ എണ്ണവും കുറഞ്ഞുതുടങ്ങി. കരിമുരിക്കാണ് വംശനാശഭീഷണിനേരിടുന്ന മറ്റൊരുമരം. കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭമായ ബുദ്ധമയൂരി മുട്ടയിടുന്നത് കരിമുരിക്കിന്റെ ഇലകളിലാണ്. ലാര്‍വകള്‍ ഭക്ഷിക്കുന്നതും ഇതിന്റെ ഇലതന്നെ. കരിമുരിക്ക് സംരക്ഷിക്കാന്‍ ഒരുഭാഗത്ത് പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് മറുവശത്ത് മുറിച്ചുമാറ്റല്‍. വങ്കണമരത്തിന്റെ ഇലയില്‍ മുട്ടയിടുന്ന ശലഭമാണ് വെങ്കണനീലി. ഈ മരം മുറിക്കുന്നത് ഇവയ്ക്കും ഭീഷണിയാണ്.