തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയിറങ്ങി. ഇന്ന് വൈകിട്ട് 4.42 ന് തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയിറങ്ങിയത്. മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, രമേശ് വിഷ്ണു എന്നിവർ സഹകാർമ്മികത്യം വഹിച്ചു. തിരുവിതാം കൂർ ദേവസ്വം ബോർഡ് ജീവനക്കാർ, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് ശ്രീവല്ലഭനും സുദർശന മൂർത്തിയും ആനപ്പുറത്ത് ആറാട്ടിനായി തുകലശ്ശേരിയിലേക്ക് പുറപ്പെട്ടു.
മുറിയാപ്പാലത്തിൽ തുകലശ്ശേരി മഹാദേവ ക്ഷേത്ര സമിതിയുടെയും ഭക്തരുടെയും നേതൃത്വത്തിൽ സ്വീകരണം നടന്നു. ആറാട്ടിന് ശേഷം തുകലശ്ശേരിയിൽ നിന്ന് ആറാട്ട് ഘോഷയാത്ര ആരംഭിക്കും. ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ശ്രീവല്ലഭ സ്വാമിയും സുദർശന മൂർത്തിയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ക്ഷേത്രത്തിലെ കൊടിമരം 2021 ഡിസംബറില്‍ സ്വർണധ്വജസ്തംഭത്തിൻ്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കവുങ്ങിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണ് ഈ വർഷവും കൊടിയേറ്റു നടത്തിയത്.