കോന്നി: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൈവശഭൂമി അളന്നു തിട്ടപ്പെടുത്തി അതിരുകൾ നിശ്ചയിക്കുന്നതിന് ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിലാക്കുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം പഞ്ചായത്തുതലത്തിൽ ചേർന്നു. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലാണ് യോഗം ചേർന്നത്. പട്ടയം നൽകുന്നതിന്റെ ഭാഗമായി ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ഡിജിറ്റൽ സർവേ നടപടികൾ സമയ ബന്ധിതമായി വേഗത്തിൽ പൂർത്തികരിക്കാൻ തീരുമാനിച്ചു. ജനുവരി മാസത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ റവന്യു മന്ത്രി കെ രാജൻ, പത്തനംതിട്ട കളക്ടറേറ്റിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെയും അധ്യക്ഷതയിൽ കോന്നി നിയോജക മണ്ഡലത്തിലെ പട്ടയം സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിലുള്ള മീറ്റിംഗ് ചേർന്നിരുന്നു.
പഞ്ചായത്ത് തലത്തിൽ നടത്തിയ യോഗത്തിൽ ഉദ്യോഗസ്ഥർ -ജനപ്രതിനിധികൾ – ഇത് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവരുമായി നടത്തിയ മീറ്റിങ്ങിനെ തുടർന്ന് വില്ലേജുകളിലെ എല്ലാ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുന്നതിനും കർഷകരുടെ കൈവശമുള്ള കൃഷിഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനും അതിരടയാളങ്ങൾ സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടിയെ പ്രതിനിധികളും ഉദ്യോഗസ്ഥർക്ക് പ്രദേശത്ത് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുന്നതിന് ചുമതലപെടുത്തി. കിഴക്കൻ മലയോര ജനതയുടെ വർഷങ്ങളായുള്ള പട്ടയം ആവശ്യത്തിന് പരിഹാരമായിട്ടാണ് ഭുമിയുടെ ഡിജിറ്റൽ സർവ്വേ നടപടികൾ ആരംഭിക്കുന്നത്. എല്ലാവർക്കും ഭൂമി ഏല്ലാവർക്കും രേഖ എന്ന സന്ദേശമുയർത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റൽ സർവ്വേ നടപടികൾ ആരംഭിക്കുന്നത്.
വനാതിർത്തിയിൽ ജണ്ട ഇട്ടു തിരിച്ച കൈവശഭൂമിയും പട്ടയഭൂമിയിലും സർവ്വേ നടത്തും. ഇതിനായി 20 പേർ അടങ്ങുന്ന സംഘത്തെയാണ് ഓരോ പഞ്ചായത്തിലും നിയോഗിക്കുക. വനാവകാശ പ്രകാരം നല്കിയ ഭൂമിയിലും സർവ്വേ നടത്തും. പൊതുജനങ്ങൾക്ക് ബന്ധപെടാൻ സൗകര്യം ഉള്ള സ്ഥലത്ത് അതാത് പഞ്ചായത്ത് ഒരുക്കി കൊടുക്കുന്ന സ്ഥലത്ത് സർവ്വേയുമായി ബന്ധപ്പെട്ട ക്യാമ്പ് ഓഫീസ് പ്രവർത്തിക്കും. സീതത്തോട് വില്ലേജിൽ ഡിജിറ്റൽ സർവേ നടപടികളുടെ ഭാഗമായി ക്യാമ്പ് ഓഫീസ് തുറന്നു പ്രവർത്തിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയും ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസ് എന്നിവർ ചേർന്നു ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഐഎഎസ്, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവികല എബി, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ്, കോന്നി തഹസിൽദാർ എസ് സുധീപ്, പത്തനംതിട്ട സർവ്വേ സൂപ്രണ്ട് നമ്പർ 2 എം മണിക്കുട്ടൻ, ജില്ലാ സർവ്വേ സൂപ്രണ്ട് എം എസ് ഗീതാമണി അമ്മ, സർവ്വേ അസിസ്റ്റൻ്റ് ഡയറക്ടർ പി സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ എസ് എസ് ബീനു, ചിറ്റാർ, തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി നേതാക്കൻമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.