തിരുവനന്തപുരം: ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല. സിപിഐയെ പ്രതിനിധീകരിച്ച് ഇ കെ വിജയൻ എംഎൽഎ ആയിരിക്കും സെമിനാറിൽ പങ്കെടുക്കുന്നത്. ദേശീയ കൗൺസിൽ ചേരുന്നതിനാൽ മുതിർന്ന നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐയുടെ ന്യായീകരണം. മുന്നണിയിൽ ഭിന്നതയുണ്ടെന്ന ആക്ഷേപം ഒഴിവാക്കാൻ വേണ്ടിയാണ് ഇ കെ വിജയൻ എംഎൽഎ പങ്കെടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. ഈ മാസം 15 ന് കോഴിക്കോട് വെച്ചാണ് സിപിഎം സെമിനാർ സംഘടിപ്പിക്കുന്നത്.
ഈ മാസം 14 മുതൽ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗൺസിൽ യോഗം ദില്ലിയിൽ ചേരുന്നത്. അതേസമയം, സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ സിപിഐയ്ക്ക് എതിർപ്പുണ്ടായെന്ന വിവാദങ്ങളിൽ മറുപടിയുമായി എം വി ഗോവിന്ദൻ രംഗത്തെത്തി. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് മുന്നണിയിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് ഗോവിന്ദൻ പ്രതികരിച്ചു. ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഇല്ല. സിപിഐ നേതാക്കളും ഏക സിവിൽ കോഡിനെതിരായ സെമിനാറിന് എത്തുമെന്ന് പറഞ്ഞ എം വി ഗോവിന്ദൻ, ലീഗ് വരാത്തതിനാൽ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ലീഗിന് അതേപറ്റൂവെന്നും കൂട്ടിച്ചേർത്തു.