ഡൽഹി : രാജ്യത്ത് ട്രെയിൻ ഗതാഗതം മെയ് 12 മുതല്‍ പുന:രാരംഭിക്കെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് മിനിറ്റുകള്‍ക്കുള്ളിലെന്ന് റെയില്‍വെ. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ തീര്‍ന്നു. ഞായറാഴ്ച വൈകിട്ട് ആറു മണി മുതല്‍ ആരംഭിച്ച ടിക്കറ്റ് ബുക്കിങ് രാത്രി 9.15 നാണ് അവസാനിച്ചത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്തത് 54,000 പേരാണ്. ഞായറാഴ്ച വൈകിട്ട് നാലുമണി മുതല്‍ ഐആര്‍ടിസി വെബ്‌സൈറ്റ് വഴി ബുക്കിങ് ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ബുക്കിങ് സമയം ആറു മണിയിലേക്ക് നീട്ടിയിരുന്നു. നിയന്ത്രിത തോതിലായിരിക്കും ഇനി മുതല്‍ ട്രെയിൻ ഗതാഗതം പുന:രാരംഭിക്കുക.
തിരുവനന്തപുരം- ഡല്‍ഹി ട്രെയിനിന്റെ ടിക്കറ്റ് നിരക്ക് 2,930 രൂപയാണ്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള നിരക്ക് 2,890 രൂപയാണ്. തെരഞ്ഞെടുത്ത ട്രെയിൻ സര്‍വീസുകള്‍ ചൊവ്വാഴ്ച മുതലാണ് സര്‍വീസ് ആരംഭിക്കുക. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ചയാണ് അവസാനിക്കുന്നത്. യാത്രയ്ക്ക് ഏഴ് ദിവസം മുന്‍പ് വരെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ഓണ്‍ലൈനായി റദ്ദാക്കാം. ടിക്കറ്റ് നിരക്കിന്റെ 50% റദ്ദാക്കല്‍ നിരക്കായി പിടിക്കും.
സ്ഥിരീകരിച്ച ഇ- ടിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിപ്പിക്കുകയുള്ളു. കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളില്‍ നിര്‍ബന്ധിത തെര്‍മല്‍ സ്‌ക്രീനിങ് ഉണ്ടാകും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളു. സ്‌റ്റേഷനുകളുടെയും കോച്ചുകളുടെയും പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ കരുതണം. ട്രെയിനുകളില്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. യാത്രയിലുടനീളം മാസ്‌ക് ധരിക്കണം. യാത്രക്കാര്‍ സ്വന്തമായി കമ്പിളി വസ്ത്രങ്ങളും ഭക്ഷണവും കരുതണം. കുപ്പിവെള്ളത്തിന് പൈസ ഈടാക്കും. യാത്രക്കാര്‍ എല്ലാവരും ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം.
അതേസമയം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ട്രെയിന്‍ സര്‍വീസ് പുന:രാരംഭിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ അതിശക്തമായി എതിര്‍ത്തു. തമിഴ്‌നാടും തെലങ്കാനയുമാണ് ട്രെയിന്‍ സര്‍വീസുകള്‍ പുന:രാരംഭിക്കുന്നതിനെ എതിര്‍ത്തത്. ട്രെയിന്‍ സര്‍വീസ് സാധാരണ രീതിയിലായാല്‍ ഇതുവരെയുള്ള നിയന്ത്രണങ്ങള്‍ പാളിപ്പോകുമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയെ അറിയിച്ചു.