കൊച്ചി : സ്കൂളിൽ പഠിക്കുമ്പോൾ അബദ്ധത്തിൽ വിഴുങ്ങിയ പേനയുടെ ഭാഗം 18 വർഷത്തിനു ശേഷം യുവാവിന്റെ ശ്വാസകോശത്തിൽനിന്ന് പുറത്തെടുത്തു. ആലുവ പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ സൂരജിന്റെ (32) ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പേനയുടെ ഭാഗമാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി ചീഫ് ഡോക്ടർ ടിങ്കു ജോസഫ്, കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോക്ടർ തുഷാര മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.
2003-ൽ സൂരജ് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അബദ്ധത്തിൽ പേനയുടെ നിബ്ബിനോടു ചേർന്നുള്ള അഗ്രഭാഗം വിഴുങ്ങിയത്. പേന ഉപയോഗിച്ച് വിസിലടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അന്നുതന്നെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തിയെങ്കിലും ശ്വാസകോശത്തിൽ ഒന്നും കണ്ടെത്താനായില്ല. പേനയുടെ ഭാഗം വയറിലൂടെ പുറത്തേക്ക് പോയിരിക്കാമെന്ന നിഗമനത്തിലായിരുന്നു സൂരജും മാതാപിതാക്കളും.
എന്നാൽ നാളുകൾക്കു ശേഷം സൂരജിന് വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും കഫക്കെട്ടുമെല്ലാം അനുഭവപ്പെട്ടു തുടങ്ങി. ഇത് ആസ്ത്മയാണെന്നു കരുതി സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 18 വർഷത്തോളമായി ആസ്ത്മയ്ക്കുള്ള മരുന്നുകൾ കഴിച്ചു വരികയായിരുന്നു
കഴിഞ്ഞ ഡിസംബറിൽ കോവിഡ് ബാധിച്ച സൂരജ് രോഗമുക്തി നേടിയ ശേഷം താൻ ജോലി ചെയ്യുന്ന അപ്പോളോ ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോക്ടർ അസീസിന്റെ നിർദേശപ്രകാരം നടത്തിയ സി.ടി സ്കാൻ പരിശോധനയിലാണ് ശ്വാസകോശത്തിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി ഡോക്ടർ അസീസ് അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
താരതമ്യേന സങ്കീർണമായ റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പേനയുടെ ഭാഗം പുറത്തെടുത്തു. ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചുമ, കഫക്കെട്ട് എന്നീ ലക്ഷണങ്ങൾ എല്ലായ്‌പ്പോഴും ആസ്ത്മയുടേതായിരിക്കണമെന്നില്ലെന്നും ഇത്തരത്തിൽ ശ്വാസകോശത്തിനുള്ളിൽ വസ്തുക്കൾ കുടുങ്ങിയും ഇവയുണ്ടാകാമെന്നും ഡോക്ടർ ടിങ്കു വ്യക്തമാക്കി.