തിരുവനന്തപുരം : ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളില്‍ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം. ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളില്‍ പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക. പതിനായിരം പോലീസുകാരെ ഈ ജില്ലകളിൽ നിയോഗിക്കും. അടച്ചിടൽ മാർഗ്ഗരേഖ ജില്ലാ കളക്ടർ വിശദമായി പുറത്തിറക്കുമെങ്കിലും പൊതു നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. അടച്ചിടുന്ന കണ്ടെയിൻമെന്റ് സോണുകളിൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ ഒരുവഴി മാത്രമേ തുറക്കൂ.
മാസ്ക്കിട്ടില്ലെങ്കിലും സാമൂഹ്യ അകലം പാലിച്ചില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയിലും കർശന നടപടി ഉണ്ടാകും. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ പ്രവർത്തിക്കും. വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പോലീസ് പാസുമായി യാത്ര ചെയ്യാം. പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ എന്നിവർക്കും പാസുമായി അത്യാവശ്യം യാത്രയാകാം. ബേക്കറി, പലവ്യഞ്ജനകടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവർത്തിക്കുക. വിമാനത്താവളത്തിലേക്കും റെയിൽവേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാരെ തടയില്ല.