വാഷിങ്ടൺ: ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമ്പനിയുമായി ചർച്ചകൾ നടത്തി തീരുമാനം ഉണ്ടാകുന്നത് വരെ ടിക് ടോകിനെതിരെ നടപടി എടുക്കരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്ത് വന്നിട്ടുണ്ട്. സോളിസിറ്റർ ജനറലായി ട്രംപ് നിയമിച്ച ജോൺ സൗറാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ജനുവരി 19-നകം ടിക്‌ടോക്കിൻ്റെ ഉടമയായ ബൈറ്റ്‌ഡാൻസ് കമ്പനി ഒരു അമേരിക്കൻ സ്ഥാപനത്തിന് വിൽക്കുകയോ നിരോധിക്കുകയോ ചെയ്യണമെന്ന നിയമത്തെക്കുറിച്ചുള്ള വാദം ജനുവരി 10-ന് അമേരിക്കൻ കോടതി കേൾക്കും. ടിക് ടോക്കിന്റെ അടിയന്തര നിരോധനത്തിന് എതിരായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.
ചർച്ചകളിൽ വൈദഗ്ധ്യമുള്ളയാളാണ് ട്രംപ്. ചർച്ചകൾ നടത്തി ഒരു രാഷ്ട്രീയതീരുമാനമുണ്ടാക്കാനുള്ള ശേഷി ട്രംപിനുണ്ട്. സർക്കാരിന്റെ സുരക്ഷ പരിഗണിച്ച് മാത്രമേ ട്രംപ് ഒരു തീരുമാനത്തിലേക്ക് എത്തുവെന്നും ജോൺ സൗർ പറഞ്ഞു. ടിക് ടോകിന് പ്രവർത്തിക്കാൻ ട്രംപ് അനുമതി നൽകുമെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ടിക് ടോക്കിനും ബൈറ്റ് ഡാൻസിനും ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരും നിയമനിർമ്മാതാക്കളും ആരോപിച്ചിരുന്നുവെങ്കിലും കമ്പനി ഇത് നിഷേധിച്ചിരുന്നു. അതേ സമയം ടിക് ടോക്കിലൂടെ തനിക്ക് കുറേ വോട്ടർമാർക്കിടയിലേക്ക് എത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ടിക് ടോകിന് കുറച്ചുകാലത്തേക്ക് കൂടി പ്രവർത്തനാനുമതി നൽകുന്നത് പരിഗണിക്കുമെന്നും അരിസോണയിൽ നടന്ന പരിപാടിക്കിടെ ട്രംപ് വ്യക്തമാക്കിയിരുന്നു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടിക് ടോക്കിന്റെ നിരോധനവുമായി ബന്ധപ്പെട്ട് നിയമം പാസാക്കിയിരുന്നു. കമ്പനിയുടെ ഉടമസ്ഥരായ ബൈറ്റ്ഡാൻസിന് ടിക് ടോക് വിൽക്കാൻ 270 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.