വാഷിംങ്ടണ്‍: അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് കുറ്റവിചാരണ ഇന്ന് സെനറ്റിൽ തുടങ്ങും. ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ പിൻവലിക്കണമെന്ന് നൂറ് അംഗങ്ങളുള്ള സെനറ്റിനോട് വൈറ്റ് ഹൌസ് ആവശ്യപ്പെട്ടു. നേരത്തെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം സെനറ്റിന് ജനപ്രതിനിധി സഭ വിട്ടിരുന്നു. തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്. 193 പേരാണ് എതിര്‍ത്തത്.
ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. 435 അംഗ കോൺഗ്രസിലാണ് വോട്ടെടുപ്പ് നടന്നത്. ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ചൊവ്വാഴ്ച മുതല്‍ സെനറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികാര ദുർവിനിയോഗം, കോൺഗ്രസ് നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്.
സെനറ്റിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാവും ഇംപീച്ച്മെന്‍റ് നടപടികൾ നടക്കുക. സെനറ്റ് അംഗങ്ങൾ തന്നെയാണ് ജ്യൂറിയാവുക. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് കണ്ടെത്തിയാല്‍ ട്രംപ് പുറത്ത് പോകേണ്ടി വരും. 100 അംഗ സെനറ്റിൽ 67 പേരുടെ പിന്തുണയാണ് പ്രമേയം പാസാകാന്‍ ആവശ്യമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള സെനറ്റില്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രെയ്ൻ സർക്കാറിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് വിചാരണ നേരിടുന്നത്. സ്പീക്കർ നാൻസി പെലോസിയുടെ നിർദേശത്തെ തുടർന്നാണ് ജനപ്രതിനിധിസഭാ ഇംപീച്ച്മെന്‍റ് നടപടികൾ തുടങ്ങിയത്. കോൺഗ്രസ് ഇന്‍റലിജൻസ് കമ്മിറ്റിയും ജുഡീഷ്യറി കമ്മിറ്റിയും ആഴ്ചകൾ നീണ്ട തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രമേയങ്ങൾ ജനപ്രതിനിധി സഭ പാസാക്കുന്നത്.
അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റ് ആണ് ട്രംപ്. 1868ൽ ആൻഡ്രു ജോൺസനെയും 1998ൽ ബിൽ ക്ലിന്‍റനെയും അമേരിക്കൻ കോൺഗ്രസ് ഇംപീച്ച്മെന്‍റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഇരുവരും പ്രസിഡന്‍റ് പദവിയിൽ തുടരുകയായിരുന്നു. അമേരിക്കയുടെ 45ാമത് പ്രസിഡന്‍റാണ് ട്രംപ്.