ന്യൂഡൽഹി: പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുർക്കിയുടെ സൈനികവിമാനങ്ങൾ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്. തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്താനിലെത്തിയത്. പടക്കോപ്പുകൾ, ആയുധങ്ങൾ, ഡ്രോണുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, ടാങ്ക് വേധ മിസൈലുകൾ തുടങ്ങിയവ ഇവ പാകിസ്താനിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്. പാകിസ്താനും തുർക്കിയും തമ്മിൽ പ്രതിരോധ സഹകരണമുണ്ട്.
തുർക്കിയുടെ ബെയ്‌റാക്തർ ഡ്രോണുകൾ പാകിസ്താൻ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. പാകിസ്താനിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ആറ് ഹെർകുലീസ് സി-130 വിമാനങ്ങളാണ് കറാച്ചിയിലിറങ്ങിയത്. ബെയ്‌റാക്തറിന് പുറമെ തുർക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്താൻ വാങ്ങിയെന്നാണ് സംശയം.ഇതിന് പുറമെ പാകിസ്താന് ചൈന ദീർഘദൂര മിസൈലുകൾ എത്തിച്ചതായും സംശയങ്ങളുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാകിസ്താൻ എന്ന സംശയം ബലപ്പെടുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കും.