കൊച്ചി : മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു. മോഡലുകളുടെ കാറിനെ പിന്തുടർന്ന സൈജു എം. തങ്കച്ചന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് സൈജുവിന്റെ സുഹൃത്തും സൈജു മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ഔഡി കാറിന്റെ ഉടമയുമായ ഫെബി ജോണിനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഫെബിയും സൈജുവും അടുത്ത സുഹൃത്തുക്കളാണെന്നാണ് പോലീസിന്റെ നിഗമനം. ഫെബിയുടെ സുഹൃത്തുക്കൾക്കായിട്ടാണ് സൈജു പാർട്ടികൾ ഒരുക്കിയിരുന്നതെന്നുമാണ് സൂചന. കഴിഞ്ഞ ദിവസം സൈജുവിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ നിന്ന് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകൾ പോലീസിനു ലഭിച്ചിരുന്നു. രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള ലൈംഗിക പീഡനത്തിന്റെയും അൻപതിലധികം വീഡിയോകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഫോൾഡറിൽ 2020 മേയ് 26 എന്ന തീയതിയിലുള്ള രണ്ടു വീഡിയോകൾ നീലച്ചിത്രങ്ങളാണ്. മറ്റു വീഡിയോകളിൽ ഒന്നിൽ റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന ജെഫിൻ സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹഷീഷ് ഓയിൽ ഉപയോഗിക്കുന്ന വീഡിയോയാണ്. മറ്റു രണ്ടു വീഡിയോകൾ മൊബൈൽ ഫോണിൽ എടിഎം കാർഡ് ഉപയോഗിച്ച് എംഡിഎംഎ സ്പ്ലിറ്റ് ചെയ്യുന്നതിന്റേതാണ്.- ഇങ്ങനെയാണ് പോലീസ് കണ്ടെത്തിയ വീഡിയോകളെ കുറിച്ച് സൈജു വിവരിച്ചത്.
പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരം. കാക്കനാട് നമ്പർ 18 ഹോട്ടലിൽ വെച്ചു നടത്തിയ പാർട്ടിയിൽ വനിതാ ഡോക്ടർ അടക്കമുള്ളവർ പങ്കെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാർട്ടികളിലെ സ്ഥിരസാന്നിധ്യമായ ജെകെ, അനു ഗോമസ് എന്നിവരെ കുറിച്ചും പോലീസ് അന്വേഷിക്കും. ഇയാൾ നിരവധി പാർട്ടികളിൽ പങ്കെടുത്തെന്നാണ് സൈജുവിന്റെ മൊഴിയിൽ നിന്ന് പോലീസിന് അറിയാൻ സാധിച്ചത്. പോലീസിനു ലഭിച്ച ദൃശ്യങ്ങളിൽ കാണുന്നവരുടെ പേരുകളും ഫോൺ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.
2020 സെപ്റ്റംബർ 7നു ചിലവന്നൂരിലെ ഫ്ലാറ്റിൽ സൈജു നടത്തിയ പാർട്ടിയിൽ പങ്കെടുത്തവരെന്നു പറയുന്ന അമൽ പപ്പടവട, നസ്‌ലിൻ, സലാഹുദീൻ മൊയ്തീൻ, ഷിനു മിന്നു എന്നിവരെ പോലീസ് ചോദ്യം ചെയ്യും. പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇവരുടെ പേരുള്ളത്. സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള സമൂഹമാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു.
2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റിൽ ലഹരി പാർട്ടി നടത്താനായി കാട്ടിൽ പോയി കാട്ടുപോത്തിനെ വെടിവെച്ചു കൊന്നതായും പറയുന്നുണ്ട്. സാധനങ്ങൾ ഫുൾ നാച്വറൽ ആയിരുന്നു. നാച്വറൽ വനത്തിൽ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടു പോത്തിനെ വെടിവെച്ച് വനത്തിൽ കറി വെച്ചത് എന്നിങ്ങനെയാണ് ചാറ്റ്.
പോലീസ് വിവരം കൈമാറുന്നത് അനുസരിച്ച് സൈജുവിനും സംഘത്തിനുമെതിരെ അന്വേഷണം ആരംഭിക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്. കൊച്ചി, മൂന്നാർ, ഗോവ എന്നിവിടങ്ങളിൽ ലഹരി പാർട്ടികൾ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനാൽ ഡിജെ പാർട്ടിക്കുള്ള മയക്കുമരുന്ന് ഇവിടങ്ങളിൽ നിന്ന് സൈജു കൊണ്ടു വന്നതാകാം എന്നാണ് അനുമാനം.