ബുലന്ദ്ഷഹർ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തി. ജഗന്‍ദാസ്(55), സേവാദാസ് (35) എന്നീ രണ്ട് സന്യാസിമാരാണ് ക്ഷേത്രത്തിലെ താത്ക്കാലിക താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.
കുറ്റവാളി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാൾ എപ്പോഴും ലഹരി ഉപയോഗിക്കുന്ന ആളാണ്. കൊലപാതകത്തിൽ വർഗീയമായി യാതൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ മോഷ്ടാവാണെന്ന് സന്യാസിമാർ ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കള്ളൻമാരെന്നും കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരാണെന്നും സംശയിച്ച് രണ്ട് ദിവസം മുമ്പാണ് പാൽഘറിൽ ആൾക്കൂട്ടം രണ്ട് സന്യാസിമാരെയും ഡ്രൈവറെയും കല്ലെറിഞ്ഞും അടിച്ചും കൊന്നത്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണിതെന്ന് ആരോപണമുയർത്തിയെങ്കിലും സംഭവത്തിൽ വർഗീയതയില്ലെന്ന് പോലീസ് ഉറപ്പ് നൽകി.