ദുബായ്: ഇസ്രായേൽ സേന കൊടിയ ആക്രമണം തുടരുന്ന ഖാൻ യൂനുസിലേക്ക് ജീവൻരക്ഷാ മരുന്നുകളെത്തിച്ച് യു.എ.ഇ. മൂന്ന് ടൺ മരുന്നുൽപന്നങ്ങളാണ് ഗസ്സയിലെ ദുരിതബാധിതർക്കായി അയച്ചത്. ആശുപത്രികളിൽ ഭൂരിഭാഗവും പ്രവർത്തനം നിലച്ച സാഹചര്യത്തിൽ ചികിൽസാ സംവിധാനങ്ങൾക്കായി വിലപിക്കുകയാണ്ഗസ്സയിലെ ജനങ്ങൾ ഖാൻ യൂനുസിലെ നാസർ ആശുപത്രിയിലേക്കും മറ്റുമാണ് മൂന്ന്ടൺ മരുന്ന് ഉൾപന്നങ്ങൾ എത്തിക്കുകയെന്ന് യു.എ.ഇ റെഡ്ക്രസൻറ് അധികൃതർ വെളിപ്പെടുത്തി. അഭയാർഥികളാകാൻ വിധിക്കപ്പെട്ട ആയിരങ്ങൾക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നതിനൊപ്പമാണ് യു.എ.ഇ സംഘം മരുന്നുൽപന്നങ്ങളും എത്തിക്കുന്നത്.
ആക്രമണം വ്യാപകമായതോടെ പരിക്കേൽക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. അൽ മവാസി ക്യാമ്പിനു നേർക്കുള്ള ആക്രമണത്തിൽ മാത്രം നാനൂറിലേറെ പേർക്കാണ് പരിക്ക്. മരുന്നും ചികിൽസാ ഉപകരണങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ആക്രമണം തുടരുന്നതിനാൽ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള ചികിൽസാ സഹായ പദ്ധതികളും നിർത്തി വെച്ചിരിക്കുകയാണ്.