കൊടകര: കുറുമാലിപുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കാണാതായ യൂബർ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കാര്യങ്ങാട്ടില്‍ സദാനന്ദന്റെ മകന്‍ അജിത്തിന്റെ (28) മൃതദേഹമാണ് പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ക്ഷേത്രത്തിനു സമീപത്തെ കോഞ്ചാന്‍ കടവിൽ ഇന്നു രാവിലെ കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ ആറ്റപ്പിള്ളി പുഴയോരത്തെ പമ്പ് ഹൗസ് കടവില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടിയ അജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് അജിത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ കൊടകര പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ യുവാവിന്റെ കാറും ചെരിപ്പുകളും മറ്റും പുഴയോരത്ത് കണ്ടെത്തി. പുഴയില്‍ വീണിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷ സേനയും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്തെത്തി ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നു രാവിലെ എന്‍.ഡി.ആർ.എഫ് സംഘം എത്തി തെരച്ചില്‍ ആരംഭിച്ചതിനിടെയാണ് മൃതദേഹം കിട്ടിയ വിവരം അറിഞ്ഞത്. എറണാകുളത്ത് യൂബര്‍ ടാക്‌സി ഡ്രൈവറാണ് മരിച്ച അജിത്ത്. അജിത്തിനോടൊപ്പം പുഴയോരത്ത് ഒത്തുകൂടിയവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.