യുക്രൈൻ : യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഏഴാം ദിവസം കടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 2000 സാധാരണക്കാര്‍ കൊല്ലപ്പെട്ട വിവരം പങ്കുവെച്ച് യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസ്. ഗതാഗത സൗകര്യങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചതായും യുക്രൈന്‍ ആരോപിച്ചു. യുക്രൈന്‍ സൈനികരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവനുകള്‍ ഓരോ മണിക്കൂറിലും തങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്നും എമര്‍ജന്‍സി സര്‍വീസ് വ്യക്തമാക്കി.
സമ്പൂര്‍ണ നാശവും ഉന്മൂലനവും കൂട്ടക്കൊലയും യുക്രൈന്‍ ജനതയ്‌ക്കെതിരായി റഷ്യ ചെയ്യുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് യുക്രൈന്‍ പറഞ്ഞു. ഇതിന് യുക്രൈന് മാപ്പ് നല്‍കാന്‍ കഴിയില്ലെന്നും എമര്‍ജന്‍സി സര്‍വീസ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. തെക്കന്‍ യുക്രൈനിയന്‍ നഗരമായ ഖേഴ്‌സണ്‍ റഷ്യന്‍ സായുധ സേന പിടിച്ചെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുമുണ്ട്.
ഖേഴ്‌സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു. ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.